നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ ചികിത്സാ പിഴവുണ്ടായതായി പരാതി

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈ എല്ല് പൊട്ടിയെന്നും, ഇടത് കൈക്ക് ചലനശേഷി നഷ്ടപ്പെട്ടെന്നും പരാതി. നഴ്സുമാരാണ് പ്രസവം എടുത്തതെന്ന ആരോപണമുണ്ട്. മാർച്ച് 27 നാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെച്ച് നെയ്യാറ്റിൻകര സ്വദേശി കാവ്യയുടെ പ്രസവം നടന്നത്. ജനിച്ച ശേഷം കുഞ്ഞിന് ഇടത് കൈ അനക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചപ്പോൾ രണ്ടാഴ്ച കഴിഞ്ഞാൽ ശരിയാകുമെന്നാണ് പറഞ്ഞത്. തുടർന്ന് ജനറൽ ആശുപത്രിയിലെ മറ്റൊരു ഡോക്ടറുടെ നിർദ്ദേശ പ്രകാരം എസ് എ ടി ആശുപത്രിയിൽ ചികിത്സ തേടി.തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് കുഞ്ഞിന്റെ കൈയെല്ല് പൊട്ടിയതായി കണ്ടെത്തിയത്. കുഞ്ഞിനെ പ്രസവത്തിനിടെ ശ്രദ്ധയില്ലാതെ വലിച്ചെടുത്തതാണ് കൈ എല്ല് പൊട്ടാൻ കാരണമായതെന്ന കണ്ടെത്തലിൽ കുടുംബം ആരോഗ്യമന്ത്രിയ്ക്ക് പരാതി നൽകി.