കേരളത്തില്‍ വ്യവസായങ്ങള്‍ക്ക് ഏറ്റവും അനുകൂല സാഹചര്യം: മുഖ്യമന്ത്രി

    വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാനത്ത് ഏറ്റവും അനുകൂല സാഹചര്യമാണുള്ളതെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിച്ചുള്ള വ്യവസായ നിക്ഷേപം ആകര്‍ഷിക്കലാണു കേരളം സ്വീകരിക്കുന്ന നയമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി നിയമസഭാ സാമാജികര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ലോകത്തിലെ വികസിത രാഷ്ട്രങ്ങളിലെ, പ്രത്യേകിച്ചു മധ്യവരുമാന രാഷ്ട്രങ്ങളിലെ, ജീവിതനിലവാരത്തിന്റെ തോതിലേക്ക് ഉയരാന്‍ കേരളത്തിനു കഴിയണമെന്നു മുഖ്യമന്ത്രി പറഞ്ഞു. കൂട്ടായി ശ്രമിച്ചാല്‍ ഇതു സാധിക്കും. ഓരോ മേഖലയും കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണമെന്നതാണ് ഈ ലക്ഷ്യപ്രാപ്തിക്ക് ഏറ്റവും പ്രധാനം. പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ട മേഖലയല്ലെന്നും അതില്‍നിന്നു പിന്‍വലിയണമെന്നും ആസ്തികള്‍ വിറ്റു കാശാക്കി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നുമുള്ള ചിന്താഗതി രാജ്യത്തു വലിയ തോതില്‍ വളരുകയാണ്. ഇക്കാര്യത്തില്‍ കേരളം ബദലാകുകയാണ്. പൊതുമേഖല സംരക്ഷിക്കുകയും ഒപ്പം വ്യാവസായിക വികസനത്തിന് ആവശ്യമായ വലിയ തോതിലുള്ള സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുകയും ചെയ്യുകയെന്നതാണു കേരളത്തിന്റെ നിലപാട്. സംസ്ഥാനത്തിന് അനുയോജ്യമായതും പരിസ്ഥിതിക്കു കോട്ടംതട്ടാത്തതുമായ വ്യവസായങ്ങള്‍ മാത്രമേ സ്വീകരിക്കൂ. അവയെ മാത്രമേ പ്രോത്സാഹിപ്പിക്കൂ – മുഖ്യമന്ത്രി വ്യക്തമാക്കി.

    വന്‍കിട വ്യവസായങ്ങളില്‍ ചിലതു കേരളത്തിലേക്കു വരാന്‍ തയാറായിട്ടുണ്ട്. ബഹുരാഷ്ട്ര കമ്പനികള്‍ പലതും ഇവിടേയ്ക്കു വരാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നു. ചിലതു വന്നുകഴിഞ്ഞു. ഇത് ഇനിയും ശക്തിപ്പെടുത്തണം. കേരളത്തിന്റെ സമ്പന്നമായ പ്രവാസി സമൂഹത്തില്‍ പലരും വ്യവസായ മേഖലയില്‍ വലിയ പ്രവര്‍ത്തനം നടത്തുന്നവരാണ്. ഇപ്പോള്‍ വ്യവസായ രംഗത്ത് ഇടപെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കു സംസ്ഥാനത്തു പുതിയ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ കഴിയും. വ്യവസായ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കു കേരളത്തിലേക്കു വ്യവസായങ്ങള്‍ വരണമെന്നു സംരംഭകരോടു പറയാന്‍ കഴിയും. ഈ രണ്ടു സാധ്യതയും ഉപയോഗിക്കാന്‍ കഴിയണം. വന്‍കിട വ്യവസായങ്ങള്‍ക്കൊപ്പം ചെറുകിട വ്യവസായങ്ങളും വലിയ തോതില്‍ പ്രോത്സാഹിപ്പിക്കപ്പെടണം. ചെറുകിട വ്യവസായ മേഖലയ്ക്കു കേരളത്തില്‍ വലിയ സാധ്യതയുണ്ടെന്ന തിരിച്ചറിവില്‍നിന്നാണ് ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം മുന്നോട്ടുവച്ചുള്ള മുദ്രാവാക്യം ഉയര്‍ത്തിയിരിക്കുന്നത്.

    സംസ്ഥാനത്തെ വ്യവസായ മേഖലയില്‍ നിലനിന്നിരുന്ന അനാരോഗ്യ പ്രവണതകള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിഞ്ഞെന്നു മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും വ്യവസായം ആരംഭിക്കാന്‍ ആരെങ്കിലും മുന്നോട്ടുവന്നാല്‍ അവര്‍ നാടിനു പറ്റാത്തവരാണെന്ന സമീപനം സ്വീകരിക്കുന്ന മനോഭാവം ഇല്ലാതാക്കാന്‍ കഴിഞ്ഞു. ഉദ്യോഗസ്ഥതലത്തിലെ കാലതാമസവും ഒഴിവാക്കി. സമയബന്ധിതമായി തീരുമാനങ്ങളെടുക്കണം. വ്യവസായങ്ങള്‍ ആരംഭിക്കുമ്പോള്‍ സ്ഥാപനത്തിന്റെ നിര്‍മാണഘട്ടത്തില്‍ത്തന്നെ തങ്ങളുടെ ഇത്ര ആളുകള്‍ക്ക് ജോലി വേണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഇതും പൂര്‍ണമായി ഇല്ലാതായി. നോക്കുകൂലിയുടെ കാര്യത്തിലും നല്ല രീതിയിലുള്ള മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞു.

    കഴിഞ്ഞ സര്‍ക്കാരിന്റെകാലത്തു സംസ്ഥാനത്ത് 69,138 ഇടത്തരം ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 6,448 കോടിയുടെ നിക്ഷേപം അതുവഴി വന്നു. 2,45,369 തൊഴിലുകള്‍ ഇതുവഴി നല്‍കാന്‍ കഴിഞ്ഞു. ഈ സര്‍ക്കാര്‍ ഒരു വര്‍ഷംകൊണ്ട് 17,855 സംരംഭങ്ങള്‍ ആരംഭിച്ചു. 1,736 കോടിയുടെ നിക്ഷേപം ഇതിലൂടെയുണ്ടായി. 64,541 തൊഴിലുകള്‍ സൃഷ്ടിച്ചു. ഇത്തരത്തില്‍ കഴിഞ്ഞ ആറു വര്‍ഷംകൊണ്ട് 86,993 സംരംഭങ്ങള്‍, 8,184 കോടിയുടെ നിക്ഷേപം, 3,09,910 തൊഴിലുകള്‍ എന്നിവ സംസ്ഥാനത്തു കൊണ്ടുവരാന്‍ കഴിഞ്ഞു. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ പുതിയ വ്യവസായങ്ങളും സംരംഭങ്ങളും ആകര്‍ഷിക്കുന്നതിനു നിയമസഭാ സാമാജികര്‍ മുന്‍കൈയെടുക്കണം. ഇക്കാര്യത്തില്‍ ആരോഗ്യകരമായ മത്സരമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    സംരംഭക വര്‍ഷം ആരംഭിച്ചതിനു ശേഷം സംസ്ഥാനത്ത് പുതുതായി 36,969 വ്യവസായങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞതായി ചടങ്ങില്‍ പങ്കെടുത്ത വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. മൂന്നു മാസംകൊണ്ടാണ് ഈ ലക്ഷ്യപ്രാപ്തി നേടാന്‍ കഴിഞ്ഞത്. സംസ്ഥാനത്തേക്കു കൂടുതല്‍ വ്യവസായ നിക്ഷേപം ആകര്‍ഷിക്കാനുള്ള നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

    പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടതില്ലെന്നും വിറ്റു കാശാക്കണമെന്നുമുള്ള ചിന്താഗതി രാജ്യത്തു വ്യാപകമായിക്കൊണ്ടിരിക്കെ പൊതുമേഖലയെ ഒപ്പം നിര്‍ത്തുന്ന നിലപാടു സ്വീകരിച്ച് കേരളം ബദല്‍ മാതൃക സൃഷ്ടിക്കുകയാണെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. ഓരോ നിയമസഭാ മണ്ഡലത്തിനുമായി വ്യവസായ വകുപ്പ് തയാറാക്കിയ കൈപ്പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. തൃത്താല മണ്ഡലത്തിന്റെ കൈപ്പുസ്തകം മുഖ്യമന്ത്രിയില്‍നിന്നു നിയമസഭാ സ്പീക്കര്‍ ഏറ്റുവാങ്ങി. ധര്‍മടം മണ്ഡലത്തിന്റെ കൈപ്പുസ്തകം വ്യവസായ മന്ത്രിയില്‍നിന്നു മുഖ്യമന്ത്രി ഏറ്റുവാങ്ങി. നിയമസഭയിലെ ശങ്കരന്‍ നാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബി്ല്ല, ഡയറക്ടര്‍ എസ്. ഹരികിഷോര്‍ തുടങ്ങിയവരും പ്രസംഗിച്ചു. മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.

    LEAVE A REPLY