ബസ് ഉടമകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും; ബസ് ചാർജ് വർധനയിൽ ഉടൻ തീരുമാനം ഉണ്ടാകും

ബസ് ചാര്‍ജ് വര്‍ധനയെ സംബന്ധിച്ച് ബസ് ഉടമകളുമായി ഗതാഗതമന്ത്രി ആന്‍റണി രാജു ഇന്ന് വൈകിട്ട് നാലരയ്ക്ക് തിരുവനന്തപുരത്ത് വെച്ച് ചർച്ച നടത്തും. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു ബസ് ഉടമകള്‍ പ്രധാനമായും മുന്നോട്ട് വെച്ചത്. ഇതിൽ ചാർജ് വർധനക്ക് ഇടതുമുന്നണിയോഗത്തിൽ ധാരണയായിരുന്നു.

കഴിഞ്ഞ തവണത്തെ ചര്‍ച്ചയില്‍ നിരക്ക് കൂട്ടുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ചാർജ് വർധനയെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരുന്നു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്‍റെ ശുപാര്‍ശ അനുസരിച്ചാണ് നിരക്ക് വർദ്ധിപ്പിക്കുന്നത്.

രണ്ടര കിലോമീറ്ററിന് മിനിമം നിരക്ക് എട്ടില്‍ നിന്ന് പത്താക്കണമെന്ന ശുപാർശയാണ് കമ്മീഷൻ മുന്നോട്ട് വെച്ചിരുന്നത്. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കിലും വർധനയുണ്ടാകും. മിനിമം അഞ്ചുരൂപയോ അല്ലെങ്കില്‍ ടിക്കറ്റിന്‍റെ അൻപത് ശതമാനമോ ആയിരിക്കും വർധിപ്പിക്കുന്നത്.