പ്ലാസ്റ്റിക് നിരോധനം: പിഴ 10,000 മുതല്‍ 50,000 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്കുളള നിരോധനം നിലവില്‍ വന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ ഈ മാസം 15 വരെ ശിക്ഷാ നടപടി ഉണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്ലാസ്റ്റിക് പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം മറികടക്കാനാണ് പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വ്യാപാരികളുടെ എതിര്‍പ്പിനെ വകവയ്ക്കാതെ കഴിഞ്ഞ നവംബറിലായിരുന്നു മന്ത്രിസഭ യോഗം നിര്‍ണ്ണായക തീരുമാനമെടുത്തത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവര്‍, പ്ലേറ്റ്, സ്‌ട്രോ, അലങ്കാര വസ്തുക്കള്‍, പ്ലാസ്റ്റിക് ആവരണമുളള പേപ്പര്‍ ഗ്ലാസ് എന്നിവയ്ക്കാണ് നിരോധനം. ബ്രാന്‍ഡഡ് വസ്തുക്കളുടെ കവറുകള്‍, അരലിറ്ററിന് മുകളിലുളള കുടിവെളള കുപ്പികള്‍, മത്സ്യം ഇറച്ചി ധാന്യങ്ങള്‍ എന്നിവ പൊതിയുന്ന പ്ലാസ്റ്റിക് കവറുകള്‍ എന്നിവയ്‌ക്കെല്ലാം പിന്നീട് ഇളവ് ഏര്‍പ്പെടുത്തി. നിരോധനം ലംഘിക്കുന്നവര്‍ക്ക് 10,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് പിഴ. അതേസമയം നിരോധനത്തിനെതിരെ വ്യാപാരികള്‍ വ്യാഴാഴ്ച മുതല്‍ കടയടപ്പ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.