കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തിനേര്‍പ്പെടുത്തിയ സ്റ്റേ തുടരും

കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്ക വിഷയത്തില്‍ ജോസ് കെ. മാണിക്ക് തിരിച്ചടി. ജോസ് കെ. മാണിയെ ചെയര്‍മാനാക്കിയ നടപടിയിലെ സ്റ്റേ തുടരുമെന്ന് കട്ടപ്പന സബ്‌കോടതി വിധിച്ചു. ജോസ് കെ. മാണിയുടെ ചെയര്‍മാന്‍ സ്ഥാനത്തിന് തൊടുപുഴ കോടതി ഏര്‍പ്പെടുത്തിയ താത്കാലിക വിലക്ക് തുടരുമെന്ന് ഇടുക്കി മുന്‍സിഫ് കോടതി ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് വിധിച്ചിരുന്നു.

ഈ വിധിക്കെതിരെ ജോസ് പക്ഷം സമര്‍പ്പിച്ച അപ്പീലാണ് കട്ടപ്പന സബ്‌കോടതി ഇപ്പോള്‍ തള്ളിയിരിക്കുന്നത്. പാര്‍ട്ടി ഭരണഘടന പ്രകാരമാണ് ചെയര്‍മാനെ തെരഞ്ഞെടുത്തതെന്നും, സംസ്ഥാന കമ്മിറ്റി ചേര്‍ന്നെന്നുമുള്ള ജോസ് വിഭാഗത്തിന്റെ ഹര്‍ജിയിലെ വാദവും കോടതി തള്ളി.

നേരത്തെ, തൊടുപുഴ മജിസ്‌ട്രേറ്റ് പിന്‍മാറിയതിനെ തുടര്‍ന്നാണ് കേസ് ഇടുക്കി കോടതി പരിഗണിച്ചത്. ആദ്യ ഘട്ടത്തില്‍ പി.ജെ. ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി തൊടുപുഴ കോടതി സ്റ്റേ ചെയ്തിരുന്നത്.