ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും

സ്റ്റിസ് എസ്.എ ബോബ്‌ഡെ സുപ്രീം കോടതിയുടെ 47-ാം ചീഫ് ജസ്റ്റിസാവും. എസ്.എ ബോബ്ഡെയുടെ സത്യപ്രതിജ്ഞ ചടങ്ങ് നവംബര്‍ 18നാണ നടക്കുന്നത്്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമന ഉത്തരവില്‍ ഒപ്പിട്ടു. ഒരുവര്‍ഷവും അഞ്ചുമാസവുമാണ് ബോബ്ഡെയുടെ കാലാവധി. 2021 ഏപ്രില്‍ 23ന് അദ്ദേഹം വിരമിക്കും. നിലവിലെ ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗൊഗോയ് നവംബര്‍ 17നാണ് വിരമിക്കുന്നത്.

ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ് എ ബോബ്‌ഡെയെ നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.

2000ത്തില്‍ ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായ ബോബ്ഡെ, 2012 ഒക്ടോബറില്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2013 എപ്രിലിലാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയാകുന്നത്. 2018 ജനുവരിയില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ജെ.ചെലമേശ്വര്‍, മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരും തമ്മിലുണ്ടായ പരസ്യമായ ഭിന്നത പരിഹരിക്കാന്‍ മുഖ്യപങ്ക് വഹിച്ചത് ജസ്റ്റിസ് ബോബ്ഡെയായിരുന്നു.

മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായ ബോബ്ഡെ നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ ലൈംഗികാതിക്രമ കേസ് ഉള്‍പ്പെടെയുള്ള പ്രധാന കേസുകള്‍ പരിഗണിച്ച ബഞ്ചിന്റെ ഭാഗവുമായിരുന്നു. കൂടാതെ ആധാര്‍ കേസ്, അയോധ്യ ഭൂമിതര്‍ക്ക കേസ് എന്നിവ പരിഗണിച്ച ബഞ്ചുകളുടെ ഭാഗവുമായിരുന്നു ജസ്റ്റിസ് ബോബ്ഡെ. നിലവില്‍ സുപ്രീം കോടതിയിലെ സീനിയോറിറ്റിയില്‍ രണ്ടാമനാണ് ജസ്റ്റിസ് ബോബ്‌ഡെ.