ബാലഭാസ്കറിന്റെ മരണവും സ്വർണ്ണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധം അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച്

സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ മാനേജര്‍ പ്രതിയായതോടെ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തിലെ ദൂരൂഹതകള്‍ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഡിആര്‍ഐ ഉദ്യോഗസ്ഥരില്‍നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചു.

പ്രകാശ് തമ്പിയെ ഡിആർഐ സ്വർണ്ണക്കടത്തിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്ത പ്രകാശ് തമ്പി ബാലഭാസ്കറിന്റെ സംഗീത പരിപാടികളുടെ സംഘാടകനായിരുന്നു. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കാന്റീന്‍ നടത്തിരുന്ന പ്രകാശ് തമ്പി അവിടെവച്ചാണ് ബാലഭാസ്കറുമായി അടുപ്പത്തിലാകുന്നത്.

കേസിൽ ഒളിവിൽ കഴിയുന്ന പ്രധാന പ്രതി വിഷ്ണുവാണ് ബാലഭാസ്കറിന്‍റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. കോളേജ് കാലം മുതല്‍ ബാലഭാസ്കറിന്റെ സുഹൃത്താണ് വിഷ്ണു. ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ വണ്ടി ഓടിച്ച അര്‍ജുന്‍ വിഷ്ണുവിന്റെ സുഹൃത്തായിരുന്നു. വിഷ്ണുവാണ് ഇയാളെ ഡ്രൈവറായി നിയമിച്ചത്.

ഡ്രൈവര്‍ അര്‍ജുനെ വീണ്ടും ചോദ്യം ചെയ്യും. ദൃക്സാക്ഷികളില്‍നിന്നും ബന്ധുക്കളില്‍നിന്നും വീണ്ടും മൊഴിയെടുക്കും. അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്കറാണോ 
ഡ്രൈവര്‍ അര്‍ജുനാണോ എന്ന് തുടക്കത്തിലേ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനാ ഫലം വരാന്‍ കാത്തിരിക്കുകയാണ്