സരിത എസ് നായര്‍ക്കെതിരെ കൊട്ടേഷന്‍ ആക്രമണം, കാറിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്ത് അതിക്രമം

കൊച്ചി: സരിത എസ് നായര്‍ക്കെതിരെ ആക്രമണം. കൊച്ചിയില്‍ കാറില്‍ സഞ്ചരിക്കവെ ബൈക്കില്‍ എത്തിയ അജ്ഞാത സംഘം ആക്രമിച്ചതായി സരിത എസ് നായര്‍ പരാതി നല്‍കി. കൊച്ചി ചക്കരപ്പറമ്പ് പ്രദേശത്ത് വെച്ച് കാറിന്റെ മുന്നിലും പിന്നിലുമായി എത്തി മൂന്നംഗ സംഘം ആക്രമിക്കുകയും കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തുവെന്നാണ് സരിതയുടെ പരാതി. തനിക്കെതിരെ ആരോ നല്‍കിയ ക്വട്ടേഷനാണ് ആക്രണത്തിന് പിന്നിലെന്ന് സരിത ആരോപിച്ചു.

ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം. തന്റെ കാറിന് നേരെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് സരിത പരാതിയില്‍ പറയുന്നു. ബുള്ളറ്റിലെത്തിയ അക്രമികളില്‍ ഒരാള്‍ കാറിന് മുന്നിലെത്തി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെന്നും ഈ സമയം മറ്റൊരു ബൈക്കിലുണ്ടായിരുന്ന സംഘം മാരകായുധങ്ങളുമായി കാറിന്റെ ഗ്ലാസ് തകര്‍ത്തുവെന്നും സരിത പൊലീസിനോട് പറഞ്ഞു.

ആക്രമണത്തില്‍ കാറിന്റെ ഇടതുവശത്തെ ഗ്ലാസ് തകര്‍ന്നുവെന്നും പല ഭാഗങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചുവെന്നും സരിത പറഞ്ഞു. അക്രമികള്‍ തന്റെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് മുതിരാതെ നേരെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നുവെന്നും സരിത പറഞ്ഞു. ബുള്ളറ്റിലെത്തിയ ആള്‍ മുഖം മറച്ചിരുന്നില്ലെന്നും അയാളെ വ്യക്തമായി തിരിച്ചറിഞ്ഞെന്നും സരിത പൊലീസിന് മൊഴി നല്‍കി. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള ബുള്ളറ്റിന്റെ നമ്പര്‍ പൊലീസിന് കൈമാറിയതായി സരിത പറഞ്ഞു.