കൊല്ലം: ശ്രീലങ്കയില്‍ നിരവധി പേരുടെ ജീവനെടുത്ത, ‘സാത്താന്റെ മാതാവ്’ എന്നു ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന ട്രൈ അസറ്റോണ്‍ ട്രൈ പെറോക്‌സൈഡ് (ടിഎടിപി) എന്ന കൊലയാളി രാസവസ്തുവിന്റെ സാന്നിധ്യം കേരളത്തില്‍ പലയിടത്തും കണ്ടെത്തിയത് ആശങ്കയുണര്‍ത്തുന്നു.
ലങ്കയെ നടുക്കിയ സ്‌ഫോടനത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളുടെ സാന്നിധ്യം കേരളത്തിന്റെ ചില ഭാഗങ്ങളിലുണ്ടെന്നു കണ്ടെത്തിയതോടെ
അതീവ ജാഗ്രതയിലാണു പൊലീസ്. ഐഎസ് ബന്ധത്തിനു കസ്റ്റഡിയിലായ ഓച്ചിറ സ്വദേശിയുമായി ബന്ധപ്പെട്ടു നടത്തുന്ന അന്വേഷണത്തിലൂടെയാണു വിവരങ്ങൾ പുറത്തുവരുന്നത്.
ശ്രീലങ്കയില്‍ ചാവേറായ ആച്ചി മുഹമ്മദ് ഉപയോഗിച്ചതും ഇതേ സ്‌ഫോടക വസ്തുവാണ്. നെയില്‍ പോളിഷ് റിമൂവര്‍, അസറ്റോണ്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് തുടങ്ങിയ ചേര്‍ത്താണു ടിഎടിപി നിര്‍മിക്കുക. പൊട്ടിത്തെറിക്കുമ്പോഴുള്ള വീര്യം കൂട്ടാനായി കുപ്പിച്ചില്ല്, ഇരുമ്പു കഷ്ണങ്ങള്‍ തുടങ്ങിയവയും സ്‌ഫോടകവസ്തുവിൽ ഉപയോഗിക്കും.



















