രമ്യ ഹരിദാസ്…. ദീപാ നിശാന്തും വിജയരാഘവനും ഇടതുപക്ഷവും സോഷ്യല്‍ മീഡിയയും ചേര്‍ന്ന് വിജയിപ്പിച്ചെടുത്ത ആലത്തുരിന്റെ അനിയത്തിക്കുട്ടി, ഞെട്ടിത്തരിച്ച് സിപിഎം

എല്‍ഡിഎഫ് കോട്ടയില്‍ വന്‍ ലീഡുമായി യു.ഡി.എഫിന്റെ പുതുമുഖ സ്ഥാനാര്‍ത്ഥി കുതിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞെട്ടിത്തരിച്ചിരിക്കുകയാണ് സിപിഎമ്മും എല്‍ഡിഎഫും.
സംസ്ഥാനത്ത് സി.പി.എമ്മിന് വന്‍ നാണക്കേടായി മാറിയിരിക്കുകയാണ് ആലത്തൂരിലെ രമ്യാ ഹരിദാസിന്റെ വന്‍ വിജയം.

ആലത്തൂരിലെ ആറ് നിയമ സഭാ മണ്ലങ്ങളിലും ഇടതിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നിരിക്കെയാണ് രമ്യ ഇവിടെ പാട്ടും പാടി ജനവിധി സ്വന്തമാക്കിയിരിക്കുന്നത്. ഉറച്ച സീറ്റെന്ന വിലയിരുത്തിയ ആലത്തൂര്‍ കൈവിട്ടത് എല്‍ഡിഎഫിന് സംബന്ധിച്ചിടത്തോളം വലിയ ആഘാതം തന്നെയാണ്.

വെറും 43 വോട്ടിന് അനില്‍ അക്കര വടക്കാഞ്ചേിയില്‍ ജയിച്ചു എന്നത് മാത്രമായിരുന്നു ഇവിടെ ആകെയുണ്ടായിരുന്ന യു.ഡി.എഫ് നേട്ടമെന്നിരിക്കെയാണ് ഈ തകര്‍പ്പന്‍ ജയം.

സി.പി.എമ്മിനു ശക്തമായ കേഡര്‍ സംവിധാനമുള്ള മണ്ഡലം. രണ്ടു മന്ത്രിമാര്‍. ചിറ്റൂരില്‍ കെ. കൃഷ്ണന്‍കുട്ടി, തരൂരില്‍ എ.കെ. ബാലന്‍ എന്നിട്ടും പുതുമുഖമായി കടന്നുവന്ന രമ്യയ്ക്ക് ജനഹൃദയങ്ങളില്‍ തന്റെ ചിത്രം പതിപ്പിക്കാന്‍ കഴിഞ്ഞു എന്നത്് ചില്ലറക്കാര്യമൊന്നുമല്ല.

എല്‍ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എത്തിയ ഡല്‍ഹി നിവാസിയായ പി.കെ. ബിജുവിന് ആലത്തൂരിലെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ഇല്ല എന്നത് വാസ്തവം. അദ്ദേഹത്തെ മണ്ഡലത്തില്‍ കാണാനേയില്ല എന്നതുകൊണ്ടു തന്നെ സി.പി.എമ്മിന്റെ പ്രദേശിക നേതൃത്വത്തിനും ആദ്യം താല്പര്യമില്ലായിരുന്നു.

സംസ്ഥാനത്ത്് ഏറ്റവും കൂടുതല്‍ ശബരിമല ഭക്തരുള്ള സ്ഥലമാണ് ആലത്തൂര്‍. ഒപ്പം പിണറായി വിരുദ്ധ വികാരവും ഇവിടെ അലയടിച്ചിരുന്നു എന്നതും രമ്യയ്ക്ക്് തുണയായി.

സ്ത്രീകളുടെ വോട്ടുകള്‍ തന്നെയാണ് രമ്യയുടെ വിജയത്തിന് മാറ്റുകൂട്ടിയത്്. ശബരിമല വിഷയത്തില്‍ സ്ത്രീ വികാരം ആലത്തൂരില്‍ വോട്ടിന്റെ രൂപത്തിലേയ്ക്ക് മാറി.

വെറും ബ്ലോക്ക് തലത്തില്‍ മാത്രം അറിയപ്പെിരുന്ന രമ്യ ഹരിദാസിനെ ദീപാ നിശാന്തും വിജയരാഘവനും ഉള്‍പ്പെടെയുള്ളവര്‍ അതി പ്രശസ്തയാക്കുകയായിരുന്നു. വോട്ടര്‍മാരെ ഗണ്യമായി സ്വാധീനിക്കാന്‍ കഴിഞ്ഞു എന്നതുകൊണ്ടുതന്നെ സാമൂഹ്യ മാധ്യമങ്ങളുടെ വിജയം കൂടിയാണ് ഇത്.