മോദിയെ പ്രശംസിച്ച് അബ്‌ദുള്ളക്കുട്ടി

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി. തെരഞ്ഞെടുപ്പ് വിജയം മോദിയുടെ വികസന അജണ്ടക്കുള്ള അംഗീകാരമാണ്. എല്ലാ രാഷ്ടീയ പ്രവർത്തകരും വികാരങ്ങൾ മാറ്റി വെച്ച് നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യേണ്ടതാണ് ഇത്. വളരെ കൗതുകരായ ഒരു കാര്യം ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഒരു ഗാന്ധിയൻ മൂല്യം ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണ്.
മഹാത്മാ ഗാന്ധി പൊതുപ്രവർത്തകരോട് പറഞ്ഞു, നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമ്മിക്കുക. ശ്രീ മോദി അത് കൃത്യമായി നിർവ്വഹിച്ചു. കേരളം വിട്ടാൽ നാമല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളിം പ്രദേശത്ത് മലമൂത്ര വിസർജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം മോദി ഒരു പരിധി വരെ അതിനോട് നീതി കാണിച്ചു. ചാണകം ഉണക്കി, ഉണക്ക ചില്ല കമ്പുകൾ ശേഖരിച്ച് അടുപ്പു ഊതി തളർന്നു പോയ 6 കോടി അമ്മമാർക്ക് മോദി നൽകിയ ആശ്വാസം എത്ര ഹൃദ്യമാണ്.
ജനകോടികളിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത് ഇതൊക്കെ ഒരു കാരണമല്ലെ ? സ്മാർട്ട് സിറ്റികളും ബുള്ളൻ ട്രെയിൻ ഉൾപ്പെടെ നിരവധിസ്വപ്ന പദ്ധതികൾ രാഷ്ടീയ അജണ്ടയിൽ കൊണ്ടുവന്നത് കാണാതേ പോകരുത്. നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ് വിജയങ്ങൾ ഇനി വികസനങ്ങൾക്കൊപ്പമാണ്. നരേന്ദ്ര മോദിയെ വിമർശിക്കമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ വിസ്മരിക്കുത്. പല വികസിത സമൂഹത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യ വികസനത്തിലും ജനങ്ങളുടെ പുരോഗതിക്കും കൈകോർത്ത് നിൽക്കുന്ന ഭരണ പ്രതിപക്ഷ ശൈലിയും നാം ചർച്ചക്ക് എടുക്കാൻ സമയമായി. അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.