തീരപ്രദേശ ഭംഗി നുകരാന്‍ കോടികള്‍ മുടക്കി വാങ്ങിയ ഫ്‌ളാറ്റുകള്‍ ഒരു മാസത്തിനുള്ളില്‍ പൊളിച്ചടുക്കണമെന്ന് സുപ്രീംകോടതി; ആധിയോടെ 300 കുടുംബങ്ങള്‍… നാട്ടിലുള്ളതൊക്കെ വിറ്റുപെറുക്കി ചേക്കേറിയ സിനിമാക്കാര്‍ക്കും ഇരുട്ടടി

എറണാകുളം മരട് മുനിസിപ്പാലിറ്റിയില്‍ തീരദേശ പരിപാലനച്ചട്ടം ലംഘിച്ചു നിര്‍മിച്ച അഞ്ചു ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് എത്തിയതോടെ ഏകദേശം 300 കുടുംബങ്ങളാണ് നടുങ്ങിയത്. ഇതില്‍ നാട്ടിലുള്ളതൊക്കെ വിറ്റുപെറുക്കി ചേക്കേറിയ ചില സിനിമാക്കാരും പെടും.

മുത്തേടം കടവിലെ ജെയ്ന്‍ ഹൗസിങ്ങ്, നഗരസഭാ ഓഫീസിടുത്തുള്ള ഹോളി ഫെയ്ത്ത്, നെട്ടൂര്‍ കുണ്ടന്നൂര്‍ കടത്ത് കടവിലുള്ള ആല്‍ഫ വെഞ്ച്വേഴ്‌സ്, കണ്ണാടിക്കാട്ടെ ഗോള്‍ഡന്‍ കായലോരം, ഹോളിഡേ ഹെറിറ്റേജ് എന്നിവ പൊളിക്കാനാണ് ഉത്തരവ്. ഇതില്‍ ഹോളിഡേ ഹെറിറ്റേജിനു പെര്‍മിറ്റ് ലഭിച്ചിരുന്നെങ്കിലും കെട്ടിടം നിര്‍മിച്ചിട്ടില്ല.

അനധികൃത നിര്‍മാണങ്ങള്‍ കാരണം കേരളത്തിന് ഇനി പേമാരിയും പ്രളയദുരന്തവും താങ്ങാന്‍ കഴിയില്ലെന്നു വിലയിരുത്തിയാണു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കി മരട് മുനിസിപ്പാലിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു കോടതി പറഞ്ഞു.

2005-2010 കാലത്തു നിര്‍മിച്ച ഫ്‌ളാറ്റുകളിലായി മുന്നൂറോളം കുടുംബങ്ങളാണു താമസിക്കുന്നത്. നിയമം ലംഘിച്ചാണു നിര്‍മാണമെന്നറിയാതെ 50 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ നല്‍കി അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയവരും വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നവരും ഇതിലുണ്ട്.

കോടതിയുത്തരവ് അറിഞ്ഞതോടെ പലരും മാനസികമായി തളര്‍ന്ന അവസ്ഥയിലാണ്. വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനും ആലോചന തുടങ്ങി. പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടതിനു ശേഷം, ഒരു കോടി രൂപ പിഴ ഈടാക്കി ചിലവന്നൂരിലെ ഡി.എല്‍.എഫ്. ഫ്‌ളാറ്റിന് ഇളവു നല്‍കിയതിലാണു പ്രതീക്ഷ.