യുവതിയെ പട്ടിണിക്കിട്ടുകൊന്ന ഭര്‍ത്താവിനും അമ്മയ്ക്കും എതിരെ കൊലക്കുറ്റത്തിന് കേസ്

കൊല്ലം : കരുനാഗപ്പള്ളിയില്‍ യുവതിയെ സ്ത്രീധനത്തെ ചൊല്ലി പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍ത്തൃമാതാവിനും എതിരെ കൊലക്കുറ്റത്തിന് കേസ്. യുവതിയ്ക്ക് ചികിത്സ നിഷേധിച്ചതിനും വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചതിനുമാണ് ഭര്‍ത്താവ് ചന്തുലാലിനും ഇയാളുടെ അമ്മ ഗീതാ ലാലിനുമെതിരെ കേസെടുത്തിരിക്കുന്നത്.

കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര തുഷാരഭവനത്തില്‍ തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകളാണ് കൊല്ലുപ്പെട്ട തുഷാര(27). സംഭവത്തില്‍ അറസ്റ്റിലായ തുഷാരയുടെ ഭര്‍ത്താവ് ചന്തുലാലും ഇയാളുടെ അമ്മ ഗീതലാലും ഇപ്പോള്‍ റിമാന്‍ഡിലാണ്. സ്ത്രീധനമായി നല്‍കാമെന്ന് പറഞ്ഞിരുന്ന തുക അടുത്തയാഴ്ച ബന്ധുക്കള്‍ ഭര്‍തൃവീട്ടില്‍ എത്തിക്കാനിരിക്കെയാണ് മരണം. രണ്ട് ലക്ഷം രൂപയാണ് സ്ത്രീധനമായി പറഞ്ഞിരുന്നതെങ്കിലും ഇത് നല്‍കാന്‍ വൈകിയതിനാല്‍ മൂന്ന് ലക്ഷം രൂപ നല്‍കാന്‍ വീട്ടുകാര്‍ നിശ്ചയിച്ചിരുന്നു. ഇതിനായി വീട്ടുകാര്‍ ബാങ്ക് വായ്പയും ശരിയാക്കി. ഈ മാസം ആദ്യം തുക ലഭിക്കുമായിരുന്നു.

2013 ലായിരുന്നു തുഷാരയുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം വര്‍ഷം ഇത്രയുമായിട്ടും മൂന്ന് പ്രാവശ്യം മാത്രമാണ് തുഷാരയും ഭര്‍ത്താവും വീട്ടില്‍ വന്നിട്ടുള്ളത്. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നഗരസഭയില്‍ വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ എത്തിയപ്പോള്‍ താലിമാല മാറിയതായി ബന്ധുക്കള്‍ ശ്രദ്ധിച്ചിരുന്നു. തിരക്കിയപ്പോള്‍ വീട്ടുകാര്‍ നല്‍കിയ 20 പവന്‍ സ്വര്‍ണവും കടം വീട്ടാനെന്ന പേരില്‍ ഭര്‍തൃവീട്ടുകാര്‍ എടുത്ത ശേഷം അതേപോലുള്ള മുക്കുപണ്ടം തുഷാരയ്ക്ക് നല്‍കി. വിവാഹത്തിന്റെ കടങ്ങള്‍ മൂലമാണെന്നുള്ളത് കൊണ്ട് തുഷാരയുടെ വീട്ടുകാര്‍ അതത്ര കാര്യമായി അന്വേഷിച്ചില്ല.

ഒരിക്കലും താന്‍ ക്രൂര പീഡനത്തിന് ഇരയാകുന്ന വിവരം തുഷാര വീട്ടുകാരെ അറിയിച്ചിരുന്നില്ല. തനിക്ക് സുഖമാണെന്നും നിങ്ങള്‍ വിളിക്കുകയോ പവരുകയോ ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും തുഷാര വീട്ടുകാരെ അറിയിച്ചിരുന്നു. ഭര്‍ത്താവ് ചന്തുലാല്‍ വിളിച്ച് സ്ത്രീധന തുക ആവശ്യപ്പെട്ടിരുന്നതായും തുഷാരയുടെ മാതാപിതാക്കള്‍ പറയുന്നു.