എസ്എസ്എല്‍സിയ്ക്ക് നല്ലവിജയം നേടിയതിന് വീട്ടുകാരുടെ സമ്മാനം ബാലവിവാഹം ; വീട്ടില്‍ നിന്നും ഭയന്ന് ഒളിച്ചോടിയ പെണ്‍കുട്ടിക്ക് പ്‌ളസ് ടൂവിന് 90 ശതമാനം മാര്‍ക്കോടെ ജയം

ബംഗലുരു: ബാലവിവാഹം പേടിച്ച് വീടുവിട്ടോടിയ പെണ്‍കുട്ടിക്ക് പ്‌ളസ് ടൂവിന് 90 ശതമാനം മാര്‍ക്ക്. പെണ്‍കുട്ടികളെ ചെറുപ്പത്തിലേ വിവാഹം ചെയ്തയയ്ക്കുന്ന കര്‍ണാടകയിലെ ഉള്‍ നാടന്‍ ഗ്രാമത്തില്‍ നിന്നുള്ള രേഖ എന്ന പെണ്‍കുട്ടിയാണ് നിശ്ചയദാര്‍ഡ്യത്തോടെ പ്രതിസന്ധിയെ മറികടന്നത്.

സാമൂഹിക സമ്മര്‍ദ്ദത്തോടും സ്വന്തം മാതാപിതാക്കളോടും ആചാരങ്ങളോടുമെല്ലാം പടവെട്ടിയ രേഖയുടെ സ്വപ്നം നിയമബിരുദവും സിവില്‍ സര്‍വീസുമെല്ലാമാണ്.
കര്‍ണാടകയിലെ കോട്ടൂര്‍ ഗ്രാമത്തില്‍ കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകളാണ് രേഖ വി. പിതാവ് കൂലിപ്പണിക്കാരനും മാതാവ് അടുത്ത വീടുകളില്‍ വീട്ടുജോലിക്കും പോയാണ് കുടുംബം പുലരുന്നത്. എസ്എസ്എല്‍സി പരീക്ഷയില്‍ 74 ശതമാനം മാര്‍ക്കുവാങ്ങി വിജയിച്ച ശേഷം പ്‌ളസ് ടൂവിന് പഠിക്കാന്‍ ആഗ്രഹിച്ചിരിക്കുമ്പോഴായിരുന്നു രേഖയ്ക്ക് വീട്ടുകാര്‍ വിവാഹം ആലോചിച്ചത്. 16 ാം വയസ്സില്‍ വിവാഹത്തിന് വീട്ടുകാരുടെ നിര്‍ബ്ബന്ധം കുടുകയും എതിര്‍പ്പ് ഫലിക്കാതെ വരുമെന്ന ഘട്ടത്തിലാണ് രേഖ വീടുവിട്ടോടിയത്.

ബാംഗ്‌ളൂരില്‍ കുട്ടുകാരുടെ അടുത്തേക്കായിരുന്നു രേഖ ഓടിയത്. അവിടെ ഹെബ്ബാളില്‍ കംപ്യൂട്ടര്‍ കോഴ്‌സിന് ചേര്‍ന്ന രേഖ അതില്‍ തൃപ്തയാകാതെ സഹായത്തിനായി 1098 ഹെല്‍പ്പ് ലൈനില്‍ വിളിച്ച് തുടര്‍ന്ന് പഠിക്കണമെന്ന ആഗ്രഹം പങ്കുവെച്ചു. രേഖയെ ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുകയും മടികേരിയിലെ സ്പര്‍ശ ട്രസ്റ്റ് ഏറ്റെടുക്കുകയുമായിരുന്നു. തുടര്‍ന്ന ഇവര്‍ ഗോലാഹള്ളി, നീലമംഗലയിലെ സര്‍ക്കാര്‍ പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ ചേര്‍ത്തു.

രണ്ടു വര്‍ഷം നീണ്ട കഠിന പ്രയത്‌നത്തിനൊടുവില്‍ ഏപ്രില്‍ 18 ന് പ്രീ യൂണിവേഴ്‌സിറ്റി ഫലം വന്നപ്പോള്‍ 600 ല്‍ 542 മാര്‍ക്ക് മേടിച്ചാണ് ജയിച്ചത്.