ഇന്ത്യന്‍ മിന്നലാക്രമണത്തില്‍ കൊടുംഭീകരന്‍ മസൂദ് അസര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഭീകരസംഘടനയായി ജയ്‌ഷെ മുഹമ്മദിന്റെ തലവനും കൊടും ഭീകരനുമായ മൗലാന മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ പരുക്ക് പറ്റി റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മസൂദ് അസര്‍ ശനിയാഴ്ച ഉച്ചയോടെ മരിച്ചുവെന്നാണ് വിവരം. എന്നാല്‍ പാക്കിസ്ഥാന്‍ സര്‍ക്കാരോ സൈന്യമോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജെയ്‌ഷെ മുഹമ്മദ് നിഷേധിക്കുകയും ചെയ്തു.

മസൂദ് അസര്‍ പാകിസ്ഥാനില്‍ ഉണ്ടെന്നും വീടുവിട്ടു പുറത്തു പോകാനാവാത്ത വിധം രോഗബാധിതനാണെന്നും പാകിസ്ഥാന്‍ വിദേശ കാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി കഴിഞ്ഞ ദിവസം ഒരു ചാനല്‍ ഇന്റര്‍വ്യൂവില്‍ സമ്മതിച്ചിരുന്നു.

കാശ്മീരിലെ പുല്‍വാമയില്‍ 40 സി. ആര്‍ പി. എഫ് ജവാന്മാരെ കൂട്ടക്കൊല ചെയ്ത ചാവേര്‍ ആക്രമണവും ബലാകോട്ടിലെ ഇന്ത്യന്‍ പ്രഹരവും പാകിസ്ഥാന്റെ ആക്രമണവും ഇന്ത്യന്‍ പൈലറ്റിന്റെ പാക് തടങ്കലും മോചനവുമൊക്കെയായി മസൂദ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്‌ബോഴാണ് മരണത്തെ പറ്റി അഭ്യൂഹങ്ങള്‍ വന്നത്. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നു.പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇതേ ആവശ്യം ഉന്നയിച്ച് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും കഴിഞ്ഞ ദിവസം യു. എന്‍ രക്ഷാസമിതിയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.

കാണ്ഡഹാര്‍ വിമാന റാഞ്ചലിന് പിന്നാലെ മസൂദിനെ ഇന്ത്യയ്ക്ക് മോചിപ്പിക്കേണ്ടി വന്നിരുന്നു. അതിന് ശേഷം നിരവധി ഭീകരാക്രമണങ്ങളാണ് മസൂദ് ഇന്ത്യയില്‍ നടത്തിയത്.