പരപുരുഷ ബന്ധമുണ്ടെന്ന് സംശയം, ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

പൂനെ: ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയത്താല്‍ ഭര്‍ത്താവ് കൊലപ്പെടുത്തി. 32കാരനായ യുവാവ് ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ജീവനൊടുക്കി. പൂനെയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ പിരാംഗുട്ടിലാണ് സംഭവം. സുനില്‍ വിലാസ് ഷിന്‍ഡേ, ഭാര്യ അനിത (28) എന്നിവരാണ് മരിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാര്യയുടെ വിശ്വാസ്യതയിലുണ്ടായ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി പൌഡ് പോലീസ് സബ്-ഇന്‍സ്‌പെക്ടര്‍ രേഖ ദുധ്ഭാതെ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇരുവരും വിവാഹിതരയാത്. അനിത 7 മാസം ഗര്‍ഭിണിയായിരുന്നുവെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. ഇവരുടെ വിവാഹ ജീവിതം അത്ര സുഖകരമായിരുന്നില്ല. ഇവരും തമ്മില്‍ മിക്കപ്പോഴും വഴക്കിടുന്നത് കേട്ടിരുന്നതായും അയല്‍ക്കാര്‍ പറഞ്ഞു.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. സഹായത്തിനായുള്ള അനിതയുടെ കരച്ചില്‍ ശ്രദ്ധയില്‍പ്പെട്ട അയല്‍വാസിയായ സ്ത്രീ രക്തത്തില്‍ കുളിച്ച അനിതയേയും ഷിന്‍ഡേയേയുമാണ് ബാല്‍ക്കണിയില്‍ കണ്ടത്. ഉടന്‍തന്നെ ഇവര്‍ ആളുകളെ വിളിച്ചുകൂട്ടി ദമ്ബതികളെ രക്ഷപ്പെടുത്താനായി ഷിന്‍ഡേയുടെ വീട്ടിലെത്തിയെങ്കിലും അയാള്‍ പ്രധാനവാതില്‍ അകത്ത് നിന്നും പൂട്ടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. ഒടുവില്‍ പോലീസെത്തി വാതില്‍ തകര്‍ത്ത് അകത്ത് കയറുമ്‌ബോള്‍ ബാല്‍ക്കണിയില്‍ അബോധാവസ്ഥയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ദമ്ബതികളെയാണ് കണ്ടത്. അനിതയുടെ കഴുത്തറുത്ത ഷിന്‍ഡേ അവരുടെ വയറ്റിലും കുത്തിയിരുന്നു. സ്വയം കഴുത്തറുത്താണ് ഷിന്‍ഡേ ജീവനൊടുക്കിയാതെന്നും പോലീസ് പറഞ്ഞു.