ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ ബജറ്റ്അവതരിപ്പിച്ചു പ്രസക്ത ഭാഗങ്ങൾ .

പ്രളയം തകര്‍ത്ത കേരളത്തോട് എന്തിനാണ് കേന്ദ്രത്തിന് ഇത്രമാത്രം ക്രൂരതയെന്ന് മന്ത്രി തോമസ് ഐസക്. പുനര്‍നിര്‍മ്മാണത്തിനുള്ള വിഭവസമാഹരണം തടസപ്പെടുത്തി കേരളത്തെ പ്രതിസന്ധിയിലാക്കുയാണ് കേന്ദ്രമെന്ന് ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ തോമസ് ഐസക് വിമര്‍ശിച്ചു.ഗുരുവചനങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു . കേരളത്തിന്റെ മുന്നേറ്റത്തിന് നവോത്ഥാന നായകര്‍ നല്‍കിയ സംഭാവന മന്ത്രി എടുത്തുപറഞ്ഞു.

പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിനെ പുനര്‍നിര്‍മിക്കാന്‍ 1000 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ്. പ്രളയംകൂടി കണക്കിലെടുത്ത്‌ പ്രദേശത്ത്‌ കൂടുതൽ വികസനം കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ളതാകും പാക്കേജ്‌. കുടിവെള്ള പദ്ധതിക്ക് 250 കോടിയും പുറംബണ്ട് അറ്റകുറ്റപ്പണിക്ക് 43 കോടിയും കൃഷിനാശം നേരിടാന്‍ 20 കോടിയും അനുവദിക്കും.കുട്ടനാട്‌ ശുചീകരണത്തിനായി പ്രത്യേക പദ്ധതികള്‍ രൂപീകരിക്കും. കുട്ടനാട്ടിലെ പൊതു സ്ഥാപനങ്ങള്‍ പ്രളയത്തെ നേരിടാന്‍ സാധിക്കും വിധം പുനര്‍നിര്‍മിക്കും. 16 കോടിയുടെ താറാവ് ബ്രീഡിങ് ഫാമും കുട്ടനാടിനു വേണ്ടി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള റൈസ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. തൃശൂര്‍, ആലപ്പുഴ,പാലക്കാട്,ജില്ലകളിലാണ് റൈസ് പാര്‍ക്കുകള്‍ സ്ഥാപിക്കുക.

മത്സ്യത്തൊഴിലാളികൾക്ക്‌ വിവിധ പദ്ധതികൾക്കായി ബജറ്റിൽ 1000 കോടി വകയിരുത്തി. പ്രളയത്തിൽ നിന്ന്‌ കരകയറാൻ എല്ലാം മറന്നിറങ്ങിയ കേരളത്തിന്റെ സൈന്യത്തെക്കുറിച്ച്‌ പരാമർശിച്ച ശേഷമാണ്‌ ധനമന്ത്രി പദ്ധതികൾ പ്രഖ്യാപിച്ചത്‌. കൊല്ലത്ത് ബോട്ട് ബിൽഡിങ് യാർഡ് സ്ഥാപിക്കും.

കടലാക്രമണമുള്ള തീരത്തുനിന്ന് മാറിത്താമസിക്കുന്നവർക്ക് വീടിന് 10 ലക്ഷം വീതം ലഭ്യമാക്കും. ഇവരുടെ പുനരധിവാസത്തിന് 100 കോടി രൂപ നീക്കിവയ്ക്കും.തീരദേശത്തെ താലൂക്ക്‌ ആശുപത്രികൾ നവീകരിക്കാൻ 90 കോടി രൂപ വിനിയോഗിക്കും.പൊഴിയൂരിൽ മത്സ്യബന്ധന തുറമുഖം നിർമിക്കും. കൂടുതൽ പുതിയ ഹാർബറുകൾ വരും.

കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ പദ്ധതി ആരംഭിക്കും. വര്‍ഷത്തില്‍ 10 ലക്ഷം തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കും. നാളികേരത്തിന്റെ വില വര്‍ധിപ്പിക്കുന്നതിനും പദ്ധതി രൂപീകരിക്കും. ഇതിനായി 20 കോടി വിലയിരുത്തി. റബ്ബര്‍ താങ്ങുവില 500 കോടി രൂപയാക്കും. മലബാർ എന്ന പേരിൽ വയനാട്ടിലെ കാപ്പി വിപണിയിലെത്തിക്കും. കുരുമുളക് കൃഷിക്ക് 10 കോടി അനുവദിക്കും .

റോഡ്‌ വികസനത്തിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി കേരളം. അടുത്ത 5 വർഷംകൊണ്ട്‌ കേരളത്തിൽ 6000 കിലോമീറ്റർ റോഡ്‌ നിർമ്മിക്കും. 2 വർഷംകൊണ്ടുതന്നെ സംസ്ഥാനത്തെ റോഡുകളുടെ മുഖച്ഛായ മാറും.പ്രാദേശിക പ്രത്യേകതകൾ കണക്കിലെടുത്ത്‌ ഡിസൈനർ റോഡുകൾ നിർമിക്കാനും തുടക്കമാകും.

കൂടുതൽ സ്‌ത്രീകൾക്ക്‌ വരുമാനത്തിനുള്ള മാർഗമുണ്ടാക്കും. കുടുംബശ്രീ വഴി 12 പുതിയ ഉല്‍പ്പന്നങ്ങള്‍ പുതുതായി പുറത്തിറക്കും. വിപണിയിൽ ഇതിന്‌ ആവശ്യക്കാരെ സൃഷ്‌ടിക്കും. 1000 കോടി കുടുംബശ്രീക്കായി വകയിരുത്തിയിട്ടുണ്ട്‌.

കൊച്ചിയില്‍ അമരാവതി മാതൃകയില്‍ ജിഡിസിഎ ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും. ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍നിന്ന് രണ്ടു ലക്ഷമായി ഉയര്‍ത്തും.

കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി സ്ഥാപിക്കും. പാരിപ്പള്ളി, വെങ്ങോട് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യവസായ, വൈജ്ഞാനിക വളര്‍ച്ചാ ഇടനാഴി. വ്യവസായ പാര്‍ക്കുകളും കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും വരും. കിഫ്ബിയില്‍നിന്നുള്ള 15,600 കോടി ഉപയോഗിച്ച് 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. കണ്ണൂര്‍ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ചയങ്ങള്‍ പണിയും.

ജീവനോപാധി വികസനത്തിന് 4500 കോടി അനുവദിക്കും. തൊഴിലുറപ്പു പദ്ധതിയില്‍ വിഹിതം 250 കോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടിയും അനുവദിക്കും

നവോത്ഥാനപഠന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കും. സ്ത്രീശാക്തീകരണത്തിനുള്ള സമഗ്രസംഭാവനക്ക് ദാക്ഷായണി വേലായുധന്റെ പേരില്‍ പുരസ്‌കാരം നല്‍കും.

ക്ഷേമപെന്‍ഷനുകള്‍ എല്ലാം 100 രൂപ വീതം പ്രതിമാസം വര്‍ധിപ്പിച്ചു. ഇതോടെ 1100 രൂപയായിരുന്നത് 1200 രൂപയാകും.

കേരളത്തിൽ വർഷം 10 ലക്ഷം തെങ്ങിൻതൈകൾ നട്ടുപിടിപ്പിക്കാൻ പദ്ധതിയുമായി ബജറ്റ്‌. നാളികേര വികസനം ലക്ഷ്യമിട്ട്‌ നിരവധി പദ്ധതികളാണുള്ളത്‌.നാളികേരത്തിന്റെ വില വർദ്ധിപ്പിക്കുന്നതിനായി പദ്ധതി രൂപീകരിക്കും. ഇതിനായി 20 കോടി വകയിരുത്തി.

വയനാട്ടിലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ പദ്ധതിയുണ്ട്‌. ഇതിനായി പ്രത്യേക കാർഷിക പാക്കേജ്‌ കൊണ്ടുവരും. മലബാർ കോഫി എന്ന ബ്രാൻഡിൽ വയനാട്ടിലെ കാപ്പി വിൽക്കും. 150 കോടി ചെലവിൽ കിൻഫ്ര മെഗാഫുഡ്‌ പാർക്ക്‌ സ്ഥാപിക്കും. കുരുമുളക്‌ കൃഷിയുടെ വികസനത്തിനായി 10 കോടി അനുവദിക്കും.

ശബരിമല വികസനത്തിന്‌ 739 കോടിരൂപ ബജറ്റിൽ പ്രഖ്യാപിച്ചു. ശബരിമല ക്ഷേത്രത്തിൽ തിരുപ്പതി മാതൃകയില്‍ സംവിധാനം ഒരുക്കുമെന്നും ധനമന്ത്രി തോമസ്‌ ഐസക്‌ ബജറ്റിൽ പറഞ്ഞു. ഭക്തരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ ഇതിൽ ഉണ്ടാകും.

പമ്പയിൽ 10 ലക്ഷം സംഭരണശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും. ശബരിമലയിലെ റോഡുകള്‍ക്ക് 200 കോടി അനുവദിച്ചു. പമ്പ, നിലയ്‌ക്കൽ അടിസ്ഥാന സൗകര്യ വികസനത്തിന്‌ 147.75 കോടി അനുവദിച്ചു. റാന്നിയിലും നിലയ്ക്കലിലും പുതിയ പാർക്കിങ് സൗകര്യം ഒരുക്കും. തിരുവിതാംകൂര്‍ ദേവസ്വത്തിന് 100 കോടി പ്രത്യേകമായി അനുവദിച്ചു. കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്ക് 36 കോടിയും നൽകും.

ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികള്‍ മരണപ്പെട്ടാല്‍ മൃതദേഹം വീട്ടിലെത്തിക്കാനുള്ള ചിലവ് ഇനിമുതല്‍ നോര്‍ക്ക വഹിക്കും. പ്രവാസികളുടെ വിവിധ പദ്ധതികള്‍ക്കായി 81 കോടി സംസ്ഥാന ബജറ്റില്‍ വകയിരുത്തി. പ്രവാസികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സഹായം നല്‍കുന്ന സാന്ത്വനം പദ്ധതിക്ക് 25 കോടി അനുവദിച്ചു. പ്രവാസി സംരംഭകര്‍ക്ക് മൂലധന സബ്‌സിഡി നല്‍കുന്നതിന് 15 കോടിയും ആഗോള പ്രവാസി ഫെസ്റ്റിനും ലോക കേരള സഭക്കും 5 കോടിയും അനുവദിച്ചു.

തിരുവനന്തപുരത്ത്‌ കോര്‍പറേഷനില്‍ സര്‍വീസ് നടത്തുന്ന എല്ലാ കെഎസ്ആര്‍ടിസി ബസുകളും ഇലക്ട്രിക്കിലേക്ക് മാറും. കേരളത്തിലെ നിരത്തുകളില്‍ പത്ത് ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാൻ ലക്ഷ്യമിട്ട്‌ ബജറ്റിൽ പ്രഖ്യാപനം. ഇലക്‌ട്രിക്‌ വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുകയാണ്‌ സർക്കാരിന്റെ ലക്ഷ്യമെന്ന്‌ തോമസ് ഐസക് വ്യക്തമാക്കി.പുതിയ സാഹചര്യങ്ങൾ കണക്കിലെടുത്ത്‌ ഇലക്‌ട്രിക്ക്‌ വാഹനങ്ങളുടെ എണ്ണം 10 ലക്ഷമാക്കും. ഇവയ്‌ക്ക്‌ റോഡ്‌ നികുതിയിലും ഇളവ്‌ നൽകും.

ഗർഭിണികൾക്ക് വിവിധ ചികിത്സയ്ക്കായി 60 കോടി
290 സ്പെഷ്യൽ സ്കൂളുകൾക്ക് 40കോടി
എൻഡോസൾഫാൻ ദുരിത ബാധിതർക്ക് 20കോടി
ട്രാൻസ്‌ജിൻഡേഴ്‌സ് പദ്ധതിയ്ക്ക് 5കോടി
കോളേജ് കളുടെ നവീകരണത്തിന് 100കോടി
പിന്നോക്ക സമുദായ ക്ഷേമത്തിന് 114കോടി
പ്രളയ ബാധിത പഞ്ചായത്തുകൾക്ക് 250കോടി
സ്റ്റാർട്ട് അപ്പ് പദ്ധതികൾ പ്രോത്സാഹിപ്പിക്കാൻ 70കോടി
കാപ്പി കൃഷി പ്രോത്സാഹിപ്പിക്കും
വയനാട്ടിലെ കാപ്പി മലബാർ എന്ന പേരിൽ ബ്രാൻഡ് ചെയ്യും
കുരുമുളക് കൃഷി പുനരുദ്ധാരണത്തിന് 10കോടി
പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം മനസിലാക്കി റീബിൽഡ് കേരള
കേര ഗ്രാമം പദ്ധതിയ്ക്ക് 43കോടി
റബ്ബർ താങ്ങു വിലയ്ക്ക് 500കോടി
കിഫ്ബി ധനസഹായതോടെ 250കോടി യുടെ കുടിവെള്ള പദ്ധതി
കൃഷി നഷ്ടം നികത്താൻ 20കോടി
മൽസ്യ കൃഷിയ്ക്ക് 5കോടി
ഹാർബാറുകൾ വിപുലീകരിക്കും
മൽസ്യ തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോൺ
തീരദേശ റോഡുകൾക്ക് 200കോടി
തീരദേശ സ്കൂൾ നവീകരണം കിഫ്ബി ഏറ്റെടുത്തു
തീരദേശ താലൂക് ആശുപത്രികൾ നവീകരിക്കും
പൊതുമേഖലാ സ്ഥാപങ്ങൾക്ക് 30കോടി
ടൈറ്റാനിയം ഫാക്ടറി വിപുലീകരിക്കും
കെ എസ് ആർ ടി സി മുഴുവൻ ഇലക്ട്രിക് ബസുകളിലേക്ക് മാറും
ബേക്കൽ മുതൽ കോവളം വരെ ജലപാത 2022 ൽ യാഥാർത്ഥ്യമാക്കും
തെക്ക് വടക്ക് സമാന്തര റെയിൽ പാത2020 ൽ ആരംഭിക്കും
ചകിരി ഉൽപ്പാദനം വർധിപ്പിക്കും
400 ചകിരി മില്ലുകൾ സ്ഥാപിക്കും
കയർ വ്യവസായം പ്രോത്സാഹിപ്പിക്കാൻ പുത്തൻ സാങ്കേതിക വിദ്യ
20 കോടി രൂപ പ്രാരംഭ പ്രവർത്തനങ്ങൾക്ക്
2019-20ൽ കേരള ബാങ്ക് രൂപീകരിക്കും
വിശപ്പ് രഹിത കേരളത്തിന് 20കോടി
12 കുടുംബ ശ്രീ ഉൽപ്പനങ്ങൾ ബ്രാൻഡ് ചെയ്ത് വിപണനം നടത്തും
അധ്യാപക പരിശീലനം 15കോടി
സ്കൂളുകളിലെ അക്കാദമിക് മികവിനായി 35കോടി
സ്കൂൾ കലോത്സവത്തിനു 6.5കോടി
സ്കൂൾ സ്പോർട്സ് പാർക്കുകൾക്ക് 7കോടി
സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി
150ആശുപത്രികളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തും
ആശുപത്രികളിൽ ആധുനിക വൽക്കരണം
സൗകാര്യ ആശുപത്രികളെ ഉൾകൊള്ളിച്ചു ആരോഗ്യ ഇൻഷുറൻസ് പദ്ധതി
ഒരു ലക്ഷം രൂപ വരെ ചികിത്സ
ലോട്ടറി വരുമാനം പൂർണമായും ആരോഗ്യ പദ്ധതിക്ക്
പ്രളയ കെടുതി നേരിട്ട കാർഷിക മേഖലയ്ക്ക് 2500 കോടി
250 കോടി കേന്ദ്ര ആവിഷ്‌കൃത പദ്ധതി
200കോടി വിദേശ ധനസഹായം
167കോടി ഭക്ഷ്യ വിളകൾക്ക്
പച്ചക്കറി യ്ക്ക് 71കോടി
കാർഷിക സർവകലാശാലയ്ക്ക് 81കോടി
മത്സ്യ കൃഷിയ്ക്ക് 150കോടി
കശുവണ്ടി മേഖലയിലെ വായ്പ പുനഃക്രമീകരണത്തിന് 25കോടി
ടൂറിസം മേഖലയ്ക്ക് 132കോടി
1550കോടി യുടെ 16000 സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായത്തിന്
വാണിജ്യ വകുപ്പിന് 15കോടി
60വയസിന് മുകളിൽ ഉള്ളവർക്ക് തദ്ദേശ സ്ഥാപങ്ങൾ വഴി 375കോടി
പരമ്പരാഗത തൊഴിൽ സഹായത്തിന് 10കോടി