കല്യാണവീട്ടില്‍ കയറി വരന്റെ സഹോദരനെ വെട്ടി: ആര്‍.എസ്.എസുകാര്‍ക്ക് എതിരെ കേസ്

കയ്പമംഗലം: കല്യാണ വീട്ടില്‍ കയറി വരന്റെ സഹോദരനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതായി പരാതി. വഴിയമ്പം കിഴക്ക് മലയാറ്റില്‍ ക്ഷേത്രത്തിനടുത്ത് പരത്തേഴത്ത് സഗീറിന്റെ മകന്‍ റാഫിക്കിനാണ് (29) നെഞ്ചില്‍ ആഴത്തില്‍ വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. റാഫിയുടെ സഹോദരനും ഡി.വൈ.എഫ്.ഐ ഭാരവാഹിയുമായ ഷെഫീഖിന്റെ വിവാഹമായിരുന്നു ഞായറാഴ്ച. വിവാഹത്തലേന്ന് രാത്രി സല്‍ക്കാരവും ഗാനമേളയും ഉണ്ടായിരുന്നു. ഇതുകഴിഞ്ഞ ശേഷം പുറത്തേക്കിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരും പരിസരവാസികളുമായ സുമേഷ്, ജിനോജ്, ഉണ്ണികൃഷ്ണന്‍, പ്രശാന്ത്, സജീവ് എന്നിവര്‍ക്കെതിരെ മതിലകം പൊലീസ് കേസെടുത്തു.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ഈ മേഖലയില്‍ ബി.ജെ.പിയും ആര്‍.എസ്.എസും സംഘര്‍ഷമുണ്ടാക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ആര്‍.എസ്.എസ് ശാഖയും ആയുധ പരിശീലനവും നടക്കുന്ന മലയാറ്റില്‍ ക്ഷേത്ര ഭാഗത്തുള്ളവരാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.