ചൈനീസ് മൊബൈല്‍ ഉപയോഗിക്കുന്ന സൈന രാജ്യദ്രോഹിയെന്ന്..! അപ്പോള്‍ കേന്ദ്ര സര്‍ക്കാരോ?

ഹൈദരാബാദ്: ബാഡ്മിന്റണ്‍ സൂപ്പര്‍ താരം സൈന നേഹ്വാളിനെ രാജ്യദ്രോഹിയെന്ന് മുദ്രകുത്തി ഒരുവിഭാഗം രംഗത്ത്. കായികലോകത്ത് രാജ്യത്തിന്റെ അഭിമാനംകാത്ത സൈന ചൈനീസ് ബ്രാന്‍ഡ് ഫോണിനായി പരസ്യം ചെയ്തതാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചത്.

ചൈനീസ് ഉല്‍പ്പന്നമായ ഹോണര്‍ 8 എന്ന മൊബൈലുമാി നില്‍ക്കുന്ന ചിത്രം സൈന ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് സംഭവങ.ങളുടെ തുടക്കം. ഇതോടെ സൈനയുടേത് ‘ദേശവിരുദ്ധ’ കുറ്റമാണെന്നും പെട്ടെന്നുതന്നെ ചൈനീസ് കമ്പനിയുമായുള്ള ധാരണ അവസാനിപ്പിക്കാനും സൈനയുടെ ടൈംലൈനില്‍ അഭിപ്രായങ്ങള്‍ വന്നു.

ദയവായി ചൈനീസ് ഉല്‍പ്പന്നം പ്രോത്സാഹിപ്പിക്കരുത്.. അതു നമ്മുടെ രാഷ്ട്രത്തെ അപകടകടപ്പെടുത്തുന്ന കാര്യമാണ് ഒരാള്‍ അഭിപ്രായമെഴുതി. ‘ഞാന്‍ നിങ്ങളുടെ ആരാധകനാണ്. എന്നാല്‍ നിങ്ങള്‍ ചൈനീസ്ഉല്‍പ്പന്നം വാങ്ങാന്‍ പറഞ്ഞാല്‍ ഞാന്‍ വാങ്ങില്ല. ഈ അസംബന്ധം നിര്‍ത്തണം- മറ്റൊരാളുടെ അഭിപ്രായം ഇങ്ങനെ.

അതേസമയം സൈനയെ വിമര്‍ശിക്കുന്നവര്‍ ഹോണര്‍ ഉല്‍പാദകരായ ഹുവായി കമ്പനിക്ക് മേക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ചെന്നൈയില്‍ ഒരു യൂണിറ്റ് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായം ചെയ്ത് കൊടുത്ത കാര്യം അറിയില്ലെന്നതാണ് വാസ്തവം. സൈനയെ രാജ്യദ്രോഹിയാക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെയും അങ്ങിനെ കാണണ്ടേയെന്ന മറുചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. കാല്‍മുട്ടിനേറ്റ ശസ്ത്രക്രിയക്ക് ശേഷം അടുത്തിടെയാണ് 26-കാരിയായ സൈന കളത്തില്‍ തിരിച്ചെത്തിയത്.