നോട്ട് നിരോധനം ബാങ്കുകള്‍ക്ക് ചാകരയായി; ബാങ്കില്‍ ഇതുവരെ എത്തിയത് ആറു ലക്ഷം കോടി നിക്ഷേപം

മുംബൈ: കേന്ദ്രത്തിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയില്‍ സാധാരണക്കാര്‍ നട്ടം തിരിയുന്നുണ്ടെങ്കിലും ബാങ്കുകള്‍ക്ക് ഏറെ നല്ലകാലം. വെറും രണ്ടാഴ്ചയിലേക്ക് മാത്രം നടപടി നീങ്ങൂമ്പോള്‍ ഇതുവരെ ബാങ്കുകളിലേക്ക് എത്തിയത് ആറു ലക്ഷം കോടി രൂപ. വിവിധ ബാങ്കുകളില്‍ പണംമാറിയെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടിയില്‍ പിന്‍ വലിക്കപ്പെട്ടത് വെറും ഒന്നര ലക്ഷം രുപയില്‍ താഴെയും.

ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ കണക്കുകളിലാണ് ഈ വിവരമുള്ളത്. എടിഎം പ്രശ്‌നവും നോട്ടുമാറലുമൊക്കെയായി ഇതുവരെ പിന്‍ വലിക്കപ്പെട്ടത് വെറും 1.35 ലക്ഷം കോടി രൂപയാണ്. ആവശ്യത്തിന് പണം മിക്ക ബാങ്കുകളിലെയും അക്കൗണ്ടുകളില്‍ എത്തിയിരിക്കുകയാണ്. അതുകൊണ്ട് അടുത്ത കാലത്തൊന്നും ആര്‍ബിഐ യ്ക്ക് ബാങ്കുകള്‍ക്ക് കടം നല്‍കേണ്ടി വരികയില്ലെന്ന് മാത്രമല്ല റിസര്‍വ്ബാങ്കിലെ ഹ്രസ്വകാല നിക്ഷേപം ഉയരുകയും ചെയ്യും.

നോട്ട് അസാധുവാക്കല്‍ തുടരുമ്പോള്‍ അനേകം കള്ളപ്പണം പിടി കൂടുന്ന സംഭവവും വ്യാപകമാകുന്നുണ്ട്. ഒഡീഷ, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയത് 1.23 കോടി രൂപയായിരുന്നു. ഭുവനേശ്വറില്‍ നിന്നും 30 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടിയപ്പോള്‍ ഝാര്‍ഖണ്ഡിലെ ദുമ്കയില്‍ നിന്നും പിടികൂടിയത് 93 ലക്ഷമാണ്. തപാല്‍ വകുപ്പ് ഉദ്യോഗസ്ഥന്റെ ദുമ്കയിലെ വീട്ടില്‍ നിന്നും 45 ലക്ഷമാണ് കണ്ടെത്തിയത്. വസ്തു ഇടപാടുകാരില്‍ നിന്നുമാണ് മറ്റു തുക.

ഭൂവനേശ്വറിലെ ഷാഹിദ് നഗറില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും പിടികൂടിയ 30 ലക്ഷത്തില്‍ 27 ലക്ഷവും 1000 ന്റെ നോട്ടുകള്‍ ആയിരുന്നു. 2000 ന്റെ 1500 നോട്ടുകളും ഉണ്ടായിരുന്നു. അതിനിടയില്‍ കള്ളപ്പണം ബിനാമി അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ പിഴയും ഏഴു വര്‍ഷം തടവും നല്‍കുമെന്നാണ് ഇന്‍കംടാക്‌സ് പറയുന്നത്്. നിക്ഷേപിക്കുന്നവര്‍ക്കും അക്കൗണ്ട് ഉടമയ്ക്കും എതിരേ നടപടി വരും. നവംബര്‍ എട്ടിന് ശേഷം വന്‍ തോതില്‍ ബിനാമി നിക്ഷേപം നടക്കുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു.