ഇന്ന് ലോക ഓട്ടിസം അവബോധ ദിനം. ഓട്ടിസം ഒരു രോഗമല്ല, ഒരു അവസ്ഥയാണ്. വളർച്ചാവികാസത്തിൽ തലച്ചോറിലുണ്ടാകുന്ന വൈകല്യങ്ങളാണ് ഓട്ടിസം സ്‌പെക്ട്രം. ആശയവിനിമയശേഷി ഇല്ലാതിരിക്കുക, സമൂഹവുമായുള്ള ഇടപെടലുകളിൽ വിമുഖത കാണിക്കുക, ഭാഷാവൈകല്യം, ആവർത്തിച്ചുള്ള പെരുമാറ്റം തുടങ്ങിയവയൊക്കെ ഓട്ടിസത്തിന്റെ ഭാഗമാണ്. ഓട്ടിസം ബാധിതരായ കുട്ടികളുടെ എണ്ണം ഇപ്പോൾ വളരെ കൂടുതലാണ്. ഗർഭകാലത്തെ മരുന്നുകൾ, വൈറൽ അണുബാധകൾ, ഗർഭകാലത്തെ സങ്കീർണതകൾ, അല്ലെങ്കിൽ ചില വസ്തുക്കളുമായി സമ്പർക്കം പുലർത്തൽ തുടങ്ങിയവ ഈ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും എഎസ്ഡിയുടെ സാധ്യത വർദ്ധിപ്പിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള വ്യക്തികളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സ്വീകാര്യത പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനം സമർപ്പിച്ചിരിക്കുന്നത്. ഓട്ടിസത്തെക്കുറിച്ചും വ്യക്തികളിലും കുടുംബങ്ങളിലും അതിന്റെ സ്വാധീനത്തെക്കുറിച്ചും നേരത്തെയുള്ള രോഗനിർണയത്തിന്റെയും ഇടപെടലിന്റെയും പ്രാധാന്യത്തെക്കുറിച്ചും മികച്ച ധാരണ വളർത്തുക എന്നതാണ് ലക്ഷ്യം. ഓട്ടിസത്തിന്റെ കാരണങ്ങൾ ഇതുവരെ ആധികാരികമായി നിർണയിക്കാൻ സാധിച്ചിട്ടില്ല. സാമൂഹീകരണം, ആശയവിനിമയം, പെരുമാറ്റരീതി തുടങ്ങിയവയാണ് ഓട്ടിസം അവതാളത്തിലാക്കുന്നത്. അതിനാൽ സൗഹൃദപരവും അനുയോജ്യവുമായ ജീവിതാന്തരീക്ഷം സൃഷ്ടിച്ച് നിരന്തരമായ പരിശീലനത്തിലൂടെ പരിശീലനം നൽകുകയാണ് ഓട്ടിസത്തിന്റെ പ്രധാനചികിത്സ എന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.