ഓൺലൈൻ മരുന്ന് വിൽപന: നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു

സംസ്ഥാനത്ത് അനബോളിക് സ്റ്റിറോയ്ഡുകൾ ഉൾപ്പെടെയുള്ള അനധികൃതമായ മരുന്നുകൾ ഓൺലൈൻ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകൾ നടത്താനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയോട് കത്തിലൂടെയും നേരിട്ടും അഭ്യർത്ഥിച്ചു. അനധികൃത മരുന്നുകൾക്കെതിരെ കേരളം വലിയ പ്രവർത്തനമാണ് നടത്തുന്നത്. ഏത് മരുന്നും ഓൺലൈനായി വാങ്ങാവുന്ന അവസ്ഥ തടയണമെന്നും മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യ മന്ത്രിയോട് അഭ്യർത്ഥിച്ചു. അനബോളിക് സ്റ്റിറോയ്ഡുകളുടെ ഉപയോഗം തടയാനായി മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് കർശന നടപടികളാണ് സ്വീകരിക്കുന്നത്. സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതൊന്നും തന്നെ മെഡിക്കൽ ഷോപ്പുകൾ വഴി ശേഖരിച്ചവയുമല്ല. ഓൺലൈനായാണ് ഈ മരുന്നുകൾ വാങ്ങിച്ചത്. ഈ സാഹചര്യത്തിലാണ് മന്ത്രി വീണാ ജോർജ് കേന്ദ്ര മന്ത്രിക്ക് കത്തയച്ചതും നേരിട്ട് അഭ്യർത്ഥിച്ചതും. ഇത്തരം മരുന്നുകൾ ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. അംഗീകൃത ഫാർമസികൾക്ക് മാത്രമേ മരുന്നുകൾ വിൽക്കാനും അധികാരമുള്ളൂ. ഇവയുടെ ദുരുപയോഗം കൊണ്ട് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവാം. ജിമ്മുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമാക്കുകയും യുവജനങ്ങളിൽ ഇത്തരത്തിലുള്ള മരുന്നുകളുടെ ദൂഷ്യഫലങ്ങളെപ്പറ്റി ബോധവത്ക്കരണം നൽകാനായി അവബോധ ക്ലാസുകൾ നടത്താനും ആരോഗ്യ വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്.