2050 ആകുമ്പോഴേക്കും ഇന്ത്യയിൽ 44 കോടിയിലധികം പേർ അമിതവണ്ണമുള്ളവരായിരിക്കും എന്ന് പഠന റിപ്പോർട്ട്. ദ ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് 21-ാം നൂറ്റാണ്ടിൻറെ പകുതിയാവുമ്പോൾ ഇന്ത്യയിൽ ഏകദേശം 218 ദശലക്ഷം പുരുഷന്മാരും 231 ദശലക്ഷം സ്ത്രീകളും അമിതവണ്ണം ഉള്ളവരായിരിക്കും എന്ന് ചൂണ്ടിക്കാട്ടുന്നത്. ചൈനയ്ക്ക് ശേഷം അമിതവണ്ണമുള്ളവരുടെ എണ്ണത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും. യുഎസ്, ബ്രസീൽ, നൈജീരിയ എന്നീ രാജ്യങ്ങളാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലായി ഉണ്ടാവുക എന്ന് അന്താരാഷ്ട്ര ഗവേഷക സംഘം നടത്തിയ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് എന്ന പഠനത്തിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിൻറെ സഹകരണത്തോടെയാണ് ഇന്ത്യയിലെ പഠനം പൂർത്തിയാക്കിയത്. 2050 ആവുമ്പോഴേക്ക് ലോകത്ത് 3,800 കോടിയിലധികം ആളുകൾ അമിത ഭാരമുള്ളവരായിരിക്കും എന്നാണ് ജിബിഡിയിൽ പറയുന്നത്. കഴിഞ്ഞ വർഷങ്ങളിൽ അമിത വണ്ണം ഉള്ളവരുടെ എണ്ണം ഇരട്ടിയായെന്നും കുട്ടികളിൽ പോലും അമിത വണ്ണം നാല് മടങ്ങായി വർധിച്ചതായും ഇന്ത്യൻ പ്രധാന മന്ത്രി മൻ കി ബാത്തിൽ പറഞ്ഞിരുന്നു. അമിത വണ്ണം തടയാനും ഭക്ഷണത്തിലെ ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറക്കുന്നതിനുമായി നടത്തിയ അവബോധ പ്രചാരണത്തിനിടെയാണ് പ്രധാനമന്ത്രി ഇന്ത്യക്കാരുടെ അമിത വണ്ണത്തെക്കുറിച്ചു സൂചിപ്പിച്ചത്.