കെട്ടിടത്തിന് മുകളിൽ നിന്ന് വീണ വളർത്തുപൂച്ചയെ പൊതു ആശുപത്രിയിൽ സ്കാൻ ചെയ്ത ഡോക്ടർക്കെതിരെ അന്വേഷണം. ഇറ്റലിയിലെ വടക്കൻ മേഖലയിലെ ഉംപെർട്ടോ പരിനി ആശുപത്രിയിലാണ് സംഭവം നടന്നത്. റേഡിയോളജി വിഭാഗത്തിന്റെ മാനേജരായ ഡോക്ടർ ജിയാൻലൂക്ക ഫനേലി എന്ന ഡോക്ടർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. എന്നാൽ തന്റെ വളർത്തുപൂച്ച മരണത്തോട് മല്ലിടുന്ന അവസ്ഥയിലാണ് സിടി സ്കാൻ നടത്തിയതെന്നും ഇത് മൂലം രോഗികളിൽ ആർക്കും അസൌകര്യമുണ്ടായില്ലെന്നുമാണ് ജിയാൻലൂക്ക ഫനേലി വിശദമാക്കുന്നത്. ഇതിന് പിന്നാലെ ന്യൂമോത്തോറാക്സ് ശസ്ത്രക്രിയയും നടത്തിയതായാണ് കണ്ടെത്തിയത്. ആൻജിയോ ഗ്രാഫി യൂണിറ്റിൽ വച്ചാണ് ഇതെന്നുമാണ് ഡോക്ടർക്കെതിരായ ആരോപണം. പരിക്കുകൾ വളർത്തുപൂച്ച അതിജീവിച്ചെങ്കിലും പൊതുസംവിധാനം ദുരുപയോഗം ചെയ്തുവെന്ന ആരോപണം ഡോക്ടർക്കെതിരെ ശക്തമാവുകയാണ്. ആഭ്യന്തര അന്വേഷണത്തിന് പിന്നാലെയാണ് സംഭവം കോടതിയിലേക്ക് എത്തിയിട്ടുള്ളത്. പൊതുജനത്തിന്റെ പണവും അവർക്ക് ലഭ്യമാകേണ്ട സേവനങ്ങളും ഡോക്ടർ ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം.