മഹാരാഷ്ട്രയിൽ സോലാപൂർ ജില്ലയിൽ ഗില്ലൻബാരെ സിൻഡ്രോം ബാധിച്ചതായി സംശയിക്കുന്നയാൾ മരിച്ചു. പൂണെയിൽ ജി.ബി.എസ് ബാധിച്ചവരുടെ എണ്ണം 100 കടന്നതായി ആരോഗ്യ പ്രവർത്തകർ വ്യക്തതമാക്കി. സോളാപൂർ സ്വദേശിയായ ഇയാൾ പൂണെയിൽ എത്തിയിരുന്നു. അവിടെനിന്നാണ് ഈ രോഗം ബാധിച്ചതെന്ന് സംശയിക്കുന്നു. പൂണെയിൽ മൊത്തം 101 ജി.ബി.എസ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. അതിൽ 68 പുരുഷന്മാരും 33 സ്ത്രീകളുമാണ്. 16 രോഗികൾക്ക് വെന്റലേറ്ററിന്റെ സഹായവും ആവശ്യമാണ്. മഹാരാഷ്ട്രയിൽ ജി.ബി.എസ് ബാധിച്ചതായി സംശയിക്കുന്ന ആദ്യ മരണമാണിത്. മനുഷ്യരുടെ രോഗപ്രതിരോധശക്തിതന്നെ സ്വന്തം നാഡീവ്യൂഹത്തെ ആക്രമിക്കുന്ന ഗുരുതര അവസ്ഥയാണിത്. ആദ്യം കാലുകളിലെയും പിന്നീട് ഉടലിലെയും പേശികളെ രോഗം തളർത്തും. മുഖത്തെ പേശികൾ ചലിപ്പിക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടാകാം. കഴിഞ്ഞയാഴ്ചയാണ് പുണെയിൽ അമ്പതോളം പേരെ ബാധിച്ച അജ്ഞാത രോഗം അപൂർവങ്ങളിൽ അപൂർവമായ ഗില്ലൻബാരെ സിൻഡ്രോം ആണെന്ന് സ്ഥിരീകരിച്ചത്. വൈറസോ ബാക്ടീരിയയോ കാരണമുണ്ടാകുന്ന അണുബാധയ്ക്ക് പിന്നാലെയാണ് പൊതുവേ ഈ രോഗമുണ്ടാക്കുക. ഒരു നൂറ്റാണ്ടുമുമ്പേ വൈദ്യശാസ്ത്രലോകം കണ്ടെത്തിയ രോഗമാണിത്.