ഇന്ത്യയില്‍ വീണ്ടും കോവിഡ് തരംഗത്തിന് സാധ്യത എന്ന് വൈറോളജിസ്റ്റ്

യു.എസിലും ദക്ഷിണ കൊറിയയിലും ഉൾപ്പെടെ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതിനാൽ ഇന്ത്യയിൽ വീണ്ടും കോവിഡ് തരംഗമുണ്ടാകുമെന്നും ഇത് നേരിടാനായി തയാറെടുപ്പുകൾ നടത്തണമെന്നും നോയിഡയിലുള്ള ശിവനാടാർ സർവകലാശാലയിലെ പ്രഫസറും വൈറോളജിസ്റ്റുമായ ദീപക് സെഗാൾ. വൈറസിൻറെ വ്യാപന ശേഷിയും മരണത്തിൻറെ തോതും വർധിച്ചെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് ആശങ്കപ്പെടുത്തുന്നതാണ്. മറ്റു രാജ്യങ്ങളിലേതു പോലെ ഗുരുതരാവസ്ഥ ഇന്ത്യയിൽ ഇല്ലെങ്കിലും തയാറെടുപ്പ് അനിവാര്യമാണെന്ന് ദീപക് സെഗാൾ ദേശീയ വാർത്താ ഏജൻസിയോട് പറഞ്ഞു. “വൈറസ് മുൻപത്തേതിലും ശക്തമായ വ്യാപനശേഷി കൈവരിച്ചിട്ടുണ്ട്. മരണനിരക്ക് 26 ശതമാനവും വ്യാപനം 11 ശതമാനവും കൂടിയതായാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ഇത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. എന്നാൽ തയാറെടുപ്പ് അനിവാര്യമാണ്. ജീനോം സീക്വൻസിങ് ഉൾപ്പെടെയുള്ള മാർഗങ്ങൾ അംവലംബിച്ച് നിലവിൽ നിരീക്ഷണം നടത്തുന്നുണ്ട്. നിലവിൽ യു.എസിലും ദക്ഷിണ കൊറിയയിലും വ്യാപിക്കുന്ന വൈറസ് വകഭേദം ഇന്ത്യയിൽ എത്തിയിട്ടില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അത്യാവശ്യമാണെങ്കിൽ വാക്സീൻ വീണ്ടും നൽകേണ്ടിവരും. മുൻകരുതൽ എന്ന നിലയിൽ ബൂസ്റ്റർ ഡോസ് നൽകുന്നത് വൈറസിനെ ചെറുക്കാൻ സഹായിക്കുമെന്നും ദീപക് സെഗാൾ കൂട്ടിച്ചേർത്തു.