ആരോഗ്യവകുപ്പിന്റെ സാംക്രമികരോഗപ്പട്ടികയുടെ വലുപ്പം കൂടുന്നതായി റിപ്പോർട്ട്

ഓരോവർഷവും പുതിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ സാംക്രമികരോഗപ്പട്ടികയുടെ വലുപ്പം കൂടുന്നതായി റിപ്പോർട്ട്. 2011-ൽ 13 രോഗങ്ങളാണുണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 29 ആയി. പകർച്ചപ്പനി, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, കോളറ, വയറിളക്കരോഗങ്ങൾ തുടങ്ങിയവയാണ് പട്ടികയിൽ സ്ഥിരമായുള്ളത്. ഇവ എല്ലാ വർഷവും റിപ്പോർട്ടുചെയ്യുന്നുണ്ട്. കോവിഡ് ബാധിതരുടെ കണക്ക് അടുത്തകാലത്ത് നീക്കിയിരുന്നു. രോഗതീവ്രത കുറഞ്ഞതോടെയായിരുന്നു ഇത്. ഹെപ്പറ്റൈറ്റിസിന്റെ (മഞ്ഞപ്പിത്തം) നാലിനവും പട്ടികയിലുണ്ട്. ആദ്യകാലത്ത് ഹെപ്പറ്റൈറ്റിസ്-എ, ബി എന്നിവ മാത്രമായിരുന്നു. സി-യും ഇ-യും റിപ്പോർട്ടുചെയ്തതോടെ അവയും പട്ടികയിലുൾപ്പെട്ടു. സാംക്രമിക രോഗമല്ലാതിരുന്ന ഭക്ഷ്യവിഷബാധയും പട്ടികയിലുൾപ്പെടുത്തി. സാംക്രമികരോഗത്തിന്റെ കണക്ക് ദിവസവും ആശുപത്രികൾ വഴി ആരോഗ്യവകുപ്പു ശേഖരിക്കുന്നുണ്ട്. അവ സംസ്ഥാനതലത്തിൽ ക്രോഡീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു നൽകും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ പ്രവർത്തനം.