ഡോ. വന്ദനാദാസ് വധക്കേസില്‍ കുറ്റപത്രം പ്രതിയായ സന്ദീപിനെ വായിച്ചു കേള്‍പ്പിച്ചു

ഡോ. വന്ദനാദാസ് വധക്കേസില്‍ സാക്ഷിവിസ്താരം സെപ്റ്റംബറില്‍ തുടങ്ങാനിരിക്കെ കേസിന്റെ കുറ്റപത്രം പ്രതിയായ സന്ദീപിനെ വായിച്ചു കേള്‍പ്പിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍.വിനോദ് നേരിട്ടാണ് പ്രതിയെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചത്. ഡോ. വന്ദനയെ കൊലപ്പെടുത്തിയതിന് കൊലപാതകക്കുറ്റം, കേസിലെ രണ്ടുമുതല്‍ അഞ്ചുവരെ സാക്ഷികളെ ദേഹോപദ്രവം ഏല്‍പ്പിച്ചു കൊല്ലാന്‍ശ്രമിച്ചതിന് വധശ്രമം, പോലീസ്, ഹോം ഗാര്‍ഡ്, ആംബുലന്‍സ് ഡ്രൈവര്‍ തുടങ്ങി സര്‍ക്കാര്‍ ജീവനക്കാരായ സാക്ഷികളുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ആശുപത്രിജീവനക്കാരെ ആക്രമിക്കല്‍, തെളിവുനശിപ്പിക്കല്‍ എന്നിവയ്ക്ക് വിവിധ വകുപ്പുകള്‍പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവ പ്രതിക്കുമേല്‍ ചുമത്തിയിട്ടുണ്ട്. കുറ്റങ്ങളെല്ലാം വായിച്ചുകേള്‍പ്പിച്ചശേഷം സന്ദീപിനോട് കുറ്റം ചെയ്തിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. ഇല്ലെന്ന മറുപടിയാണ് പ്രതി നല്‍കിയത്. സെപ്റ്റംബര്‍ രണ്ടുമുതല്‍ സാക്ഷിവിസ്താരത്തിന് തയ്യാറാകാന്‍ കോടതി ഇരുഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ തുടര്‍നടപടികള്‍ക്കായി കേസ് ഈ മാസം 24-ലേക്ക് മാറ്റി.