നവജാത ശിശുവിനുള്ള ബിസിജി വാക്സിന് പകരം പെൻറാവാലൻറ് വാക്സിൻ കുറിച്ചു നൽകി; അമ്മയുടെ പരാതിയിൽ അന്വേഷണം

തൃശ്ശൂരിൽ നവജാത ശിശുവിനുള്ള ബിസിജി വാക്സിന് പകരം പെൻറാവാലൻറ് വാക്സിൻ കുറിച്ചു നൽകിയെന്ന അമ്മയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് ഡിഎംഒ. തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നവജാത ശിശുവിനുള്ള ബിസിജി വാക്സിന് പകരം ആറാമത്തെ ആഴ്ചയിൽ നൽകുന്ന പെൻറാവാലൻറ് വാക്സിൻ കുറിച്ചു നൽകിയതായാണ് പരാതി. തെറ്റ് ചൂണ്ടിക്കാട്ടിയ അമ്മയോട് ജോലി തടസ്സപ്പെടുത്തി
എന്നാരോപിച്ച് കേസ്സെടുപ്പിക്കും എന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ഭീഷണിപ്പെടുത്തിയെന്നുമുള്ള ആക്ഷേപവും ഉണ്ട്. തളിക്കുളം കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അമ്മയുടെ പരാതിയിൽ ഡിഎംഒ അന്വേഷണം തുടങ്ങി. ചാഴൂർ സ്വദേശിയായ ബകുൾ ഗീത് എന്ന യുവതി പ്രസവിച്ച് എട്ട് ദിവസം പ്രായമായ കുഞ്ഞുമായി വാക്സിനെടുക്കാൻ എത്തിയപ്പോഴായിരുന്നു കാർഡിൽ നവജാത ശിശുവിന് നൽകുന്ന വാക്സിന് പകരം ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ രേഖപ്പെടുത്തിയത് ഒന്നരമാസത്തിൽ കൊടുക്കുന്ന പെൻറാവാലൻറ് വാക്സിൻ. ഇക്കാര്യം ശ്രദ്ധയിൽ പെട്ട അമ്മ തിരുത്താനാൻ ആവശ്യപ്പെട്ടതോടെ മുട്ടാന്യായം പറഞ്ഞ് വാക്സിൻ നൽകാതിരിക്കാൻ ശ്രമിച്ചു. പൊലീസിനെ വിളിച്ചു വരുത്തി ജോലി തടസ്സപ്പെടുത്തിയതിന് കേസെടുക്കുമെന്നും ജെഐ ഭീഷണി മുഴക്കിയെന്നും യുവതി പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യുവതി ആരോഗ്യ മന്ത്രിക്കുപരാതി നൽകിയിട്ടുണ്ട്. കാർഡിൽ തെറ്റായി രേഖപ്പെടുത്തിയിരുന്നു എന്ന് പ്രാഥമികാരോഗ്യ കേന്ദ്രവും സമ്മതിക്കുന്നണ്ട്. എന്നാൽ വാക്സിനെടുത്തിരുന്നില്ലെന്നും ശരിയായ വാക്സിനാണ് നൽകിയതെന്നും അവർ വിശദീകരിക്കുന്നു.