ഗുജറാത്തിൽ ചാന്തിപുര വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി

ഗുജറാത്തിൽ ചാന്തിപുര വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.15 പേരാണ് രോഗലക്ഷണവുമായി വിവിധ ജില്ലകളിൽ ചികിത്സയിലുള്ളത്. ഇതോടെ ഗുജറാത്ത് സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. പെട്ടെന്നുണ്ടായ പനി തലച്ചോറിനെ ബാധിച്ച് ഗുജറാത്ത് സബർകാന്ത ജില്ലാ ആശുപത്രിയിൽ നാല് കുട്ടികൾ മരിച്ചതോടെയാണ് ചാന്തിപുര വൈറസാണോയെന്ന സംശയം ഉയരുന്നത്. തുടർന്ന് ഇവരുടെ രക്തസാമ്പിളുകൾ പൂനൈ വൈറോളജി ലാബിലയച്ച് സ്ഥിരീകരിക്കുകയായിരുന്നു. അതിനിടെ, സമാന രോഗവുമായി നാലുപേരെ കൂടി ആശുപത്രിയിലെത്തിച്ചു. ഇവരുടെ ജീവനും രക്ഷിക്കാനായില്ല. ഇതിനു ശേഷമാണ് ഗുജറാത്തിലെ വിവിധ ജില്ലകളിൽ രോഗലക്ഷണം കാണിച്ച എല്ലാവരുടെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചത്. ഇതിൽ 15 പേർക്കു കൂടി രോഗമുണ്ടെന്ന് സ്ഥിരീകരിച്ചു. സബർക്കാന്ത, ആരവല്ലി ,മഹിസാഗർ ,ഖേദ, രാജ്കോട്ട് എന്നി ജീല്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗലക്ഷണവുമായി കൂടുതൽ പേർ ആശുപത്രിയിൽ എത്താൻ തുടങ്ങിയതോടെ ഗുജറാത്ത് സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പനി ബാധിക്കുന്ന എല്ലാവരും ആശുപത്രിയിൽ ചികിത്സക്കെത്തണമെന്നാണ് നിർദ്ദേശം. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഗുജറാത്ത് ആരോഗ്യവകുപ്പ് വ്യക്തമാക്കി. 1965 ൽ മഹാരാഷ്ട്രയിലെ ചാന്തിപുരയിൽ കണ്ടെത്തിയ ഈ വൈറസിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. പെട്ടെന്നുണ്ടാകുന്ന ഉയർന്ന പനി, വയറിളക്കം, ഛർദ്ദി, അപസ്മാരം, എന്നിവയാണ് രോഗലക്ഷണം. ഇത് തലച്ചോറിന ബാധിക്കുന്നതോടെ മരണം സംഭവിക്കും. 2003- 2004 കാലഘട്ടങ്ങളിൽ ഗുജറാത്തിലും ആന്ധ്രാ പ്രദേശിലും മഹാരാഷ്ട്രയിലുമൊക്കെയായി 300 ലധികം ആളുകൾക്ക് ജീവൻ നഷ്ടമായ വൈറസാണിത്. പരത്തുന്നത് കൊതുകുകളും ഈച്ചകളുമായതിനാൽ സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവർത്തനങ്ങളും തുടങ്ങി.