കോവിഡ് ബാധയെ തുടർന്ന് ആഗോളതലത്തിൽ ആഴ്ച തോറും 1,700 വരെ ആളുകൾ മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് ബാധയെ തുടർന്ന് ആഗോളതലത്തിൽ ആഴ്ച തോറും 1,700 വരെ ആളുകൾ മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. റിസ്ക്-കാറ്റഗറിയിൽ വരുന്ന ആളുകൾ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് തുടരണമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി. ഏറ്റവും അപകടസാധ്യതയുള്ള രണ്ട് വിഭാഗങ്ങളായ ആരോഗ്യപ്രവർത്തകർക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കുമിടയിലെ വാക്സിൻ കവറേജ് കുറഞ്ഞതായി ഡാറ്റകൾ ചൂണ്ടിക്കാണിക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പത്രസമ്മേളനത്തിൽ വ്യാക്തമാക്കി. ഇരുവിഭാഗത്തിലുള്ളവരും തങ്ങളുടെ അവസാന ഡോസ് കഴിഞ്ഞ് 12 മാസത്തിനുള്ളിൽ കോവിഡ് വാക്സിൻ എടുക്കണമെന്ന് ഡബ്ല്യുഎച്ച്ഒ ശുപാർശ ചെയ്യുന്നു. വൈറസ് നിരീക്ഷണം നിലനിർത്താനും പരിശോധനകൾ, ജനങ്ങൾക്ക് ചികിത്സകൾ, പ്രതിരോധകുത്തിവെപ്പ് എന്നിവ ഉറപ്പാക്കാനും ലോകാരോഗ്യ സംഘടന സർക്കാരുകളോട് അഭ്യർത്ഥിച്ചു.