അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കൊച്ചിയിൽ ചികിത്സയിലായിരുന്ന 12-കാരന്റെ രോഗം ഭേദമായി

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കൊച്ചിയിൽ ചികിത്സയിലായിരുന്ന 12-കാരന്റെ രോഗം ഭേദമായി. തൃശ്ശൂർ വെങ്കിടങ് പാടൂർ സ്വദേശിയായ ഏഴാംക്ലാസ് വിദ്യാർഥി ഒരു മാസത്തിലധികമായി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ ഒന്നിന് പനിയെത്തുടർന്ന് കുട്ടി പാടൂരിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടിയിരുന്നു. പിന്നാലെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലേക്കും മാറ്റി. സ്രവപരിശോധനയിൽ അണുബാധ സ്ഥിരീകരിച്ചു. ആരോഗ്യനില മോശമായതോടെ വെന്റിലേറ്ററിലേക്കും മാറ്റി. തുടർന്നാണ് കുട്ടിയെ അമൃത ആശുപത്രിയിലേക്കെത്തിച്ചത്. ഇവിടെനിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫലവും പോസിറ്റീവായിരുന്നു. പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. കെ.പി. വിനയന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ആരോഗ്യം വീണ്ടെടുത്ത കുട്ടിയെ വെന്റിലേറ്ററിൽനിന്ന് ഐ.സി.യു.വിലേക്കും തുടർന്ന് മുറിയിലേക്കും മാറ്റിയിരുന്നു. തുടർച്ചയായി രണ്ട് രോഗബാധിതരാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിൽ നിന്ന് രോഗമുക്തി നേടുന്നത്.