മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി.യുടെ ചോദ്യപേപ്പർ ചോർന്നതായി അറസ്റ്റിലായ വിദ്യാർഥിയുടെ മൊഴി

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി.യുടെ ചോദ്യപേപ്പർ ചോർന്നതായി അറസ്റ്റിലായ വിദ്യാർഥിയുടെ മൊഴി. ബിഹാറിൽ നിന്നും അറസ്റ്റിലായ അനുരാ​ഗ് യാദവ്, നിതിഷ് കുമാർ, അമിത് ആനന്ദ്, സിഖന്ദർ യാദവേന്ദു എന്നിവരാണ് പോലീസിന് മുന്നിൽ കുറ്റസമ്മതം നടത്തിയത്. പരീക്ഷയുടെ തലേ ദിവസം ചോദ്യപേപ്പർ ലഭിച്ചതായാണ് മൊഴി. ബന്ധുവഴി മേയ് നാലിന് ചോദ്യപേപ്പർ ലഭിച്ചെന്നാണ് പിടിയിലായ അനുരാ​ഗ് യാദവ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. എൻജിനിയറിങ് വിദ്യാർഥിയായ സിഖന്ദർ യാദവേന്ദു തനിക്ക് ചോദ്യപേപ്പർ നേരത്തെ നൽകി. തലേന്ന് രാത്രി അത് മനഃപാഠമാക്കിയാണ് പരീക്ഷയ്ക്കെത്തിയത്. അതേ ചോദ്യങ്ങൾ പരീക്ഷ ചോദ്യപേപ്പറിലും കണ്ടു. എന്നാൽ, പരീക്ഷ കഴിഞ്ഞതോടെ പോലീസ് തന്നെ പിടികൂടുകയായിരുന്നുവെന്നും അനുരാ​ഗി മൊഴി നൽകി. പിടിയിലായ നിതീഷ് കുമാറും അമിതും ചേർന്ന് നീറ്റ് ചോദ്യപേപ്പർ ചോർത്താനാകുമെന്ന് തന്നോട് പറഞ്ഞതായി യാദവേന്ദുവും വെളിപ്പെടുത്തി. ചോദ്യപേപ്പർ ആവശ്യമുള്ള നാലുപേർ തന്റെ പരിചയത്തിലുണ്ടെന്ന് അവരോട് പറഞ്ഞു. അമിതും ആനന്ദും താനും ചേർന്ന് മേയ് നാലിന് മത്സരാർഥികൾക്ക് ചോദ്യപേപ്പർ നൽകി. 40 ലക്ഷം രൂപ ആവശ്യപ്പെട്ടതായും യാദവേന്ദു പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് 13 പേരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ പരീക്ഷയെഴുതിയ ഒമ്പത്‌ വിദ്യാർഥികൾക്ക് നോട്ടീസും നൽകി. ക്രമക്കേടു നടത്താൻ സഹായിച്ചവർക്കു നൽകിയതെന്നുസംശയിക്കുന്ന ആറ് ചെക്കുകളും അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ചോദ്യപ്പേപ്പർ ചോർത്തി നൽകാമെന്ന് വാഗ്ദാനം നൽകിയവർ 30 ലക്ഷം രൂപവരെ ആവശ്യപ്പെട്ടെന്നാണ് വിദ്യാർഥികളുടെ രക്ഷിതാക്കൾ നൽകിയ മൊഴി.