കൊച്ചി കാക്കനാട് ഡി.എൽ.എഫ് ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധ

കൊച്ചി കാക്കനാട് ഡി.എൽ.എഫ് ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധ. കുട്ടികളും പ്രായമായവരുമടക്കം ഫ്ലാറ്റിൽ താമസിക്കുന്ന 300ൽ ഏറെ പേർ ഛർദിയും വയറിളക്കവും മൂലം ആശുപത്രിയിൽ ചികിത്സതേടി. കുടിവെള്ളത്തിൽ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് സൂചന. ജൂൺ ആദ്യമാണ് രോ​ഗം റിപ്പോർട്ട് ചെയ്തത്. ജൂൺ ഒന്ന് മുതൽ ഇതുവരെ ഫ്ലാറ്റിൽ താമസിക്കുന്ന 340 പേർ ചികിത്സ തേടിയതായാണ് വിവരം. അഞ്ച് വയസിൽ താഴെയുള്ള ഇരുപതിലധികം കുട്ടികൾക്ക് വിഷബാധയേറ്റതായാണ് വിവരം. ആരോ​ഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ അനുവദനീയമായതിനെക്കാൾ കൂടുതൽ അളവിൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം വെള്ളത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജലസംഭരണി, കിണർ, വാട്ടർ അതോറിറ്റി കണക്ഷൻ എന്നിവയിൽ നിന്നെല്ലാമുള്ള ജലം ഇവിടെ ഉപയോ​ഗിക്കുന്നുണ്ട്. ഫ്ലാറ്റിലെ പ്രധാന ജലശ്രോതസുകളിൽ ഏതിൽ നിന്നാണ് രോ​ഗം പടർന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. നിലവിൽ ഈ സ്രോതസുകൾ എല്ലാം അടച്ച് ടാങ്കർവഴി വെള്ളം എത്തിച്ചാണ് ഫ്ലാറ്റിൽ ജലം ഉപയോഗിക്കുന്നത്. സംഭവത്തിൽ ഡി.എം.ഒ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ഫ്ലാറ്റ് അസോസിയേഷന്റെ പ്രതികരണം. അതേസമയം, ഫ്ലാറ്റിൽ ഉപയോ​ഗിക്കുന്ന വെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും, കൃത്യമായ മുന്നറിയിപ്പ് നൽകിയില്ലെന്ന് അസോസിയേഷനെതിരെ താമസക്കാർ പരാതി ഉന്നയിച്ചിട്ടുണ്ട്.