മഴ ശക്തമായതോടെ പനിച്ചുവിറച്ച് എറണാകുളം ജില്ല

മഴ ശക്തമായതോടെ പനിച്ചുവിറച്ച് എറണാകുളം ജില്ല. ഡെങ്കിപ്പനി, വൈറൽപ്പനി, മഞ്ഞപ്പിത്ത ബാധ എന്നിവ എറണാകുളം ജില്ലയിൽ പടരുന്നതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ജൂൺ 20 മുതൽ 26 വരെയുള്ള ഒരാഴ്ചയ്ക്കിടെ 5,000 പേർ പനിയോ പനിലക്ഷണങ്ങളോ ആയി ചികിത്സ തേടി. ഇതിൽ 200ലേറെ പേർക്ക് വൈറൽ പനി സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഡെങ്കിപ്പനി ബാധിച്ചത് 239 പേർക്കാണ്. 219 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഒരാൾ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ബുധനാഴ്ച മാത്രം 73 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ജൂൺ തുടക്കം മുതൽ 25 വരെ 403 പേർക്ക് ഡെങ്കി സ്ഥിരീകരിക്കുകയും 490 പേർ പനിബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. ജില്ലയിൽ പടർന്നുപിടിച്ച മഞ്ഞപ്പിത്ത ബാധയ്ക്ക് കുറവുണ്ടെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ 37 പേർക്കാണ് രോഗമുണ്ടായത്. 60ലേറെ പേർ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയതായാണ് റിപ്പോർട്ട്.