ഉറക്കത്തിനിടെ യുവാവിന്റെ ജനനേന്ദ്രിയം നീക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതായി പരാതി

ഉറക്കത്തിനിടെ യുവാവിന്റെ ജനനേന്ദ്രിയം നീക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതായി പരാതി. ഉത്തർപ്രദേശ് മുസാഫർനഗർ സ്വദേശിയായ 20 കാരൻ മുജാഹിദാണ് ദാരുണമായ അതിക്രമത്തിനു ഇരയായത്. മൻസൂർ പൂരിലെ മെഡിക്കൽ കോളേജിൽ ജൂൺ മൂന്നിനാണ് ശസ്ത്രക്രിയ നടന്നത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി തന്നെ സ്ത്രീയാക്കി മാറ്റി വിവാഹം കഴിക്കുന്നതിനു ഓംപ്രകാശ് എന്ന യുവാവാണ് തന്നെ ചതിച്ചതെന്ന് മുജാഹിദ് പറയുന്നു. ഡോക്‌ടർമാരെ വശത്തക്കിയാണ് ഓംപ്രകാശ് ശസ്ത്രക്രിയ ചെയ്യിച്ചത്. തനിക്ക് രോഗമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നും മയക്കുമരുന്ന് നൽകി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുകയായിരുന്നുവെന്നുമാണ് മുജാഹിദ് ആരോപിക്കുന്നത്. സ്ത്രീയായി മാറിയതിനാൽ കുടുംബത്തിലും സമൂഹത്തിലും ആരും അംഗീകരിക്കില്ലെന്നും അതിനാൽ ഓംപ്രകാശിനൊപ്പം ജീവിക്കണമെന്ന് നിർബന്ധിച്ചതായും മുജാഹിദ് പറഞ്ഞു. പിതാവിനെ കൊല്ലുമെന്നും സ്വത്ത് തട്ടിയെടുക്കുമെന്നും ഓംപ്രകാശ് ഭീഷണിപ്പെടുത്തിയെന്നും യുവാവ് പറയുന്നു. ഒരു അഭിഭാഷകനെ ഏർപ്പെടുത്തിയെന്നും കോടതിയിൽവച്ച് വിവാഹിതരാകാനുള്ള ഏർപ്പാടുകൾ ചെയ്തുവെന്നും ഓംപ്രകാശ് പറഞ്ഞതായും ഇരുപതുകാരൻ പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഭാരതീയ കിസാൻ യൂണിയൻ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധപ്രകടനം നടത്തി. പിന്നാലെ പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉറപ്പുനൽകി. ആശുപത്രിയിൽ അവയവക്കടത്തും സമ്മതമില്ലാത്ത ലിംഗമാറ്റ ശസ്ത്രക്രിയയും നടക്കുന്നതായി കർഷക സമിതി ആരോപിച്ചു. സംഭവത്തിൽ മുജാഹിദിന്റെ പിതാവിന്റെ പരാതിയിൽ ഓംപ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തതിട്ടുണ്ട്. മുജാഹിദിനെ രണ്ടുകോടി നഷ്ടപരിഹാരം ലഭിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.