കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്, കൈവിരലിനു ശസ്ത്രക്രിയ നടത്താൻ എത്തിയ നാലുവയസ്സുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തി

കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്. കോഴിക്കോട് മെഡിക്കൽ കോളജിൽ കൈവിരലിനു ശസ്ത്രക്രിയ നടത്താൻ എത്തിയ നാലുവയസ്സുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തി. കയ്യിലെ ആറാം വിരൽ‌ നീക്കം ചെയ്യാൻ എത്തിയതായിരുന്നു കുട്ടി. ആശുപത്രിയിലെ അമ്മയും കു‍ഞ്ഞും വിഭാഗത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. സംഭവം വിവാദമായതോടെ ആശുപത്രി സൂപ്രണ്ട് കുട്ടിയുടെ ബന്ധുക്കളുമായി ചർച്ച നടത്തി. ഇന്നു രാവിലെയാണ് ചെറുവണ്ണൂർ സ്വദേശിയായ കുട്ടി ആശുപത്രിയിലെത്തിയത്. നിലവിൽ കുട്ടിയെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കുട്ടിയുടെ ബന്ധുക്കളോടു നാവിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ മാപ്പു പറഞ്ഞു. ശസ്ത്രക്രിയ പൂർത്തിയായെന്ന് പറഞ്ഞ് കുട്ടിയെ നഴ്സ് വാർഡിലേക്ക് കൊണ്ടുവരുകയായിരുന്നു. വായിൽ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാർ കാര്യം അന്വേഷിച്ചത്. കയ്യിലെ തുണി മാറ്റി നോക്കിയപ്പോൽ ആറാം വിരൽ അതുപോലെയുണ്ടായിരുന്നു. കൈക്കാണ് ശസ്ത്രക്രിയ വേണ്ടതെന്നും മാറിപ്പോയെന്നും പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ടായിരുന്നു നഴ്സിൻറെ പ്രതികരണമെന്നും, വളരെ നിസ്സാരമായാണ് ആശുപത്രി അധികൃതർ സംഭവം എടുത്തതെന്നും വീട്ടുകാർ പറയുന്നു. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ അധികൃതരിൽ നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും ബന്ധുക്കൾ പ്രതികരിച്ചു. എന്താണു സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. നേരത്തെയും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവിനെപ്പറ്റി പരാതികൾ ഉയർന്നിരുന്നു. ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ ഹർഷിന ഇപ്പോഴും പോരാട്ടം തുടരുന്നതിനിടെയാണ് വീണ്ടും ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചത്.