വാടക ഗർഭധാരണ രീതിയെ വിമർശിച്ച്‌ ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി

വാടക ഗർഭധാരണ രീതിയെ വിമർശിച്ച്‌ ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി. വാടക ഗർഭ ധാരണം വഴി മാതാപിതാക്കൾ ആകാനുള്ള ആഗ്രഹം മനുഷ്യത്വരഹിതമാണെന്നാണ് ഇറ്റാലിയൻ പ്രധാനമന്ത്രി വിശദമാക്കിയത്. കുഞ്ഞുങ്ങളെ സൂപ്പർ മാർക്കറ്റ് ഉൽപ്പന്നങ്ങളായി കാണുന്ന മനുഷ്യത്വമില്ലാത്ത രീതിയാണ് ഇതെന്നും മെലോണി വ്യക്തമാക്കി. വാടക ഗർഭധാരണ രീതികൾ പിന്തുടരുന്നവരെ ശിക്ഷിക്കുന്നതിനായുള്ള ബിൽ പാസാക്കണമെന്ന് ആവിശ്യപെട്ടാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ഇറ്റലിയിൽ വാടക ഗർഭധാരണം വഴിയുള്ള രക്ഷാകർതൃത്വം നിയമവിരുദ്ധമാണ്, ഇത്തരം പ്രവർത്തിയിൽ ഏർപ്പെടുന്നവർക്ക് പിഴയും ജയിൽ ശിക്ഷയുമാണ് ലഭിക്കുക. എന്നാൽ ശിക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള ശ്രമമാണ് മെലോണിയുടെ നേതൃത്വത്തിലുള്ള ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടി ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ കത്തോലിക്കാ സഭയുടെ നിലപാടിനോട് താൻ യോജിക്കുന്നുവെന്നും മെലോണി പറഞ്ഞു. ലോകത്തിൽ വാടക ഗർഭധാരണം കുറ്റകരമാക്കണമെന്നാണ് തന്റെ ആവിശ്യം എന്നും വെള്ളിയാഴ്ച റോമിൽ നടന്ന സമ്മേളനത്തിൽ അവർ വ്യക്തമാക്കി. അതേസമയം വാടക ഗർഭധാരണം നിയമവിധേയമായ രാജ്യങ്ങളിൽ നിന്ന് ഇറ്റലിക്കാർക്ക് കുഞ്ഞ് ജനിക്കുന്നത് തടയാനുള്ള ബില്ല് ഇറ്റാലിയൻ പാർലമെന്റ് ചർച്ച ചെയ്തുവരുകയാണ്.