ഇന്ത്യയിൽ യുവാക്കളിൽ വൻകുടൽ കാൻസർ പെരുകുന്നതായി പഠന റിപ്പോർട്ട്

ഇന്ത്യയിൽ യുവാക്കളിൽ വൻകുടൽ കാൻസർ പെരുകുന്നതായി പഠന റിപ്പോർട്ട്. 31- 40 വയസ്സുകാരിലാണ് വൻകുടൽ കാൻസർ കൂടുതലായി കാണപ്പെടുന്നതെന്ന് ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണത്തിൽ കണ്ടെത്തി. മുമ്പ് 50 വയസ്സുകാരിലാണ് വൻകുടൽ കാൻസർ സാധ്യത കൂടുതൽ കണ്ടിരുന്നത്. എന്നാൽ ഭക്ഷണക്രമം,പുകയില ഉപയോഗം, അമിത ലഹരി തുടങ്ങിയവയാണ് ചെറുപ്പാക്കാരിലും കാൻസർ സാധ്യത ഉയർത്തുന്നതെന്നാണ് പഠനം പറയുന്നത്. മലാശയ അർബുദം എന്നും അറിയപ്പെടുന്ന ഈ അസുഖം വൻകുടലിലെ അഥവാ മലാശയത്തിലെ കോശങ്ങളിൽ സംഭവിക്കുന്ന ജനിതക മാറ്റം മൂലമാണുണ്ടാകുന്നത്. ചിലരിൽ കാൻസർ സാധ്യതയില്ലാത്ത ചെറിയ തടിപ്പുകളായണിവ വളർന്നു തുടങ്ങുക. പിന്നീട് അവ വൻകുടൽ കാൻസറായി മാറുകയാണ് ചെയ്യുന്നത്. എന്നാൽ, എല്ലാ തടിപ്പുകളും കാൻസറുകളായി മാറാറില്ലെന്നും പഠനം പറയുന്നു. നാഷണൽ കാൻസർ ഇൻസ്റ്റിറ്റിയൂട്ടിന്റെ റിസർച്ച് വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.