കുട്ടികളെ പൊലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

കുട്ടികളെ പൊലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു. 15 വയസിൽ താഴെയുളള കുട്ടികളെ മൊഴി എടുക്കുന്നതിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ വിളിപ്പിക്കാൻ പാടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. വിവിധ പൊലീസ് സ്റ്റേഷനുകളിൽ വച്ച് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതായി വിലയിരുത്തിയ കമ്മീഷൻ അത് കുട്ടികളെ മാനസികമായി പ്രയാസപ്പെടുത്തുന്നതും അവരുടെ സ്വാഭാവ രൂപീകരണത്തെ ദോഷമായി ബാധിക്കുന്നതുമാണെന്ന് നിരീക്ഷിച്ചു. തിരുവനന്തപുരം സ്വദേശിയുടെ പരാതി പരിഹരിക്കാനും കുട്ടിക്ക് മാനസിക വിഷമതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ കൗൺസിലിംഗ് അടക്കം നൽകുന്നതിനും നടപടി സ്വീകരിക്കാൻ ഫോർട്ട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കും കമ്മീഷൻ നിർദ്ദേശം നൽകി. ഇതിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 30 ദിവസത്തിനകം കമ്മീഷന് ലഭ്യമാക്കാനും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.