തെരുവുനായയുടെ ആക്രമണം: വിദ്യാർഥി നിഹാൽ മരിച്ചത് ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി

കണ്ണൂർ: തെരുവുനായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ സ്വദേശി നിഹാല്‍ മരിച്ചത് ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി. അക്രമികളായ തെരുവുനായകളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികളുടെ വാദം കോടതി ജൂലൈ 12ന് കേള്‍ക്കും. അതേസമയം, സംസ്ഥാനത്ത് ഭീതിപടര്‍ത്തി തെരുവുനായ ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കണ്ണൂര്‍ മുഴിപ്പിലങ്ങാടില്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ജാന്‍വിയെ തെരുവുനായ്ക്കള്‍ ആക്രമിച്ചിരുന്നു. ജാന്‍വി പിന്നീട് അപകടനില തരണം ചെയ്തിരുന്നു.