നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഒന്നര വയസ്സുകാരി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സക്കിടെ ഒന്നര വയസ്സുകാരി മരിച്ച സംഭവം ചികിത്സാ പിഴവെന്ന് ആരോപണം. ചെക്കക്കോണം സുജിത് സുകന്യ ദമ്പതികളുടെ മകള്‍ ആര്‍ച്ച ആണ് മരണപ്പെട്ടത്. രാവിലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് ആവിയെടുത്ത് മരുന്ന് നല്‍കിയ ശേഷം കുട്ടിയെ വീട്ടിലേയ്ക്ക് മടക്കി അയച്ചതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ പതിനൊന്ന് മണിയോടെ കുട്ടിയുടെ മരണം സംഭവിച്ചു. മരണത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിക്ക് മുന്‍പില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. നെടുമങ്ങാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ മൃതദ്ദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതെസമയം ചികിത്സയില്‍ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.