പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

കോട്ടയം: കോട്ടയത്ത് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എട്ടു മാസം പ്രായമുളള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. കോട്ടയം മണര്‍കാട് സ്വദേശിയായ എബിയുടെ മകന്‍ ജോഷിന്റെ മരണത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിന്റെ ഭാഗമായ കുട്ടികളുടെ ആശുപത്രിക്കെതിരെയാണ് കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഡോസ് കൂടിയ മരുന്ന് കുഞ്ഞിന് നല്‍കിയ ശേഷം കുഞ്ഞിന്റെ ആരോഗ്യം കൃത്യമായി നിരീക്ഷിക്കാതിരുന്നതാണ് ഹൃദയാഘാതത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. മെയ് 11 നായിരുന്നു കുട്ടിയെ പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കുട്ടിക്ക് ഗുരുതരമായ ഹൃദ്രോഗം ഉണ്ടായിരുന്നതായും ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.