നവജാത ശിശുവിനെ വില്പന നടത്തിയ സംഭവത്തിൽ ദുരൂഹത

തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. കുഞ്ഞിനെ വാങ്ങിയ സ്ത്രീ ഇതിന് മുൻപ് മറ്റൊരു കുട്ടിയെ വാങ്ങിയിരുന്നതായി വിവരം ലഭിച്ചു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. ചൈൽഡ് ലൈനിന്റെ അന്വേഷണത്തിലായിരുന്നു അഞ്ച് വർഷം മുൻപ് ഇതേ സ്ത്രീ മറ്റൊരു പെൺകുട്ടിയെ വാങ്ങിയിരുന്നതായി കണ്ടെത്തിയത്. ഈ കുട്ടിയെ പിന്നീട് മറ്റൊരാൾക്ക് കൈമാറിയതായും സംശയമുണ്ട്. അതേസമയം കുട്ടിയെ വിറ്റ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ ഇടനിലക്കാർ ഉണ്ടോ എന്നും പരിശോധിക്കും. കുഞ്ഞിനെ വിറ്റവർക്കും വാങ്ങിയവർക്കും എതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സി ഡബ്ല്യു സി വ്യക്തമാക്കിയിട്ടുണ്ട്.