മെഡിക്കൽ വിദ്യാർത്ഥിനിയാണെന്ന് തെറ്റ്ധരിപ്പിച്ച് വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ

കൊല്ലം: മെഡിക്കൽ വിദ്യാർത്ഥിനിയാണെന്ന് തെറ്റ്ധരിപ്പിച്ച് വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. കൊല്ലം സ്വദേശി ബിന്ദു, തൃശൂർ സ്വദേശി റനീഷ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കേസിലെ രണ്ടാം പ്രതിയും ബിന്ദുവിന്റെ മകനുമായ മിഥുൻ മോഹൻ ഒളിവിലാണ്. സമൂഹ മാധ്യമങ്ങളിലൂടെ വിവാഹ പരസ്യം നൽകിയ ശേഷം പരിചയപ്പെടുന്നവരെ കബളിപ്പിച്ച് പണം തട്ടുകയാണ് പ്രതികളുടെ രീതി. ആലപ്പുഴ വാത്തികുളം സ്വദേശിയുടെ പരാതിയിലാണ് യുവതിയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. എം ഡി കാർഡിയോളജി വിദ്യാർത്ഥിനിയാണെന്ന് വിശ്വസിപ്പിച്ചാണ് വാത്തികുളം സ്വദേശിയുമായി ബിന്ദു സൗഹൃദത്തിലായത്. കോഴ്സ് പൂർത്തിയാകുമ്പോൾ വിവാഹം നടത്താമെന്നും ഉറപ്പ് നൽകി. പിന്നാലെ പഠനാവശ്യത്തിന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം അക്കൗണ്ടിൽ ലഭിച്ചതോടെ ബിന്ദുവിനെ പിന്നീട് ബദ്ധപ്പെടാൻ സാധിച്ചില്ലെന്ന് പരാതിക്കാരൻ പറയുന്നു. ഇതോടെയാണ് ഇയാൾ പൊലീസിന് പരാതി നൽകിയത്.