ബ്രഹ്മപുരത്തെ തീപിടുത്തം: പ്ലാന്റുമായി ബന്ധപ്പെട്ട കരാർ രേഖകൾ പുറത്ത്

കൊച്ചി: ബ്രഹ്‌മപുരത്ത് തീപിടിത്തമുണ്ടായി എട്ടു ദിവസം പിന്നിടുമ്പോൾ പ്ലാന്റുമായി ബന്ധപ്പെട്ട കരാര്‍ രേഖകള്‍ പുറത്ത്. പെട്ടെന്നുള്ള തീപിടിത്തമോ പ്രളയമോ ഉണ്ടായാല്‍ എല്ലാ ഉത്തരവാദിത്വവും കോർപറേഷനായിരിക്കുമെന്നാണ് കരാറിലുള്ളത്. ബ്രഹ്മപുരത്ത് ജൈവമാലിന്യ സംസ്‌കരണത്തിന് സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സുമായി നഗരസഭയുണ്ടാക്കിയ മാലിന്യ സംസ്‌കരണ കരാര്‍ രേഖയാണ് പുറത്തുവന്നത്.പ്ലാന്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്ത് തീപിടിത്തമോ മറ്റ് അപകടങ്ങളോ ഉണ്ടായാല്‍ മാത്രമേ കരാറുകാരന് ഉത്തരവാദിത്വമുള്ളൂ. തൊഴിലാളികള്‍ക്ക് അപകടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത കരാറുകാരനാണെന്നും കരാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. നിലവില്‍ പ്ലാന്റുകള്‍ക്ക് ചുറ്റും കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ക്കാണ് തീപിടിത്തമുണ്ടായത്. പ്ലാന്റിനകത്തേക്ക് തീ പടര്‍ന്നിട്ടില്ല. അതിനാൽ തീപിടുത്തത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും കൊച്ചി കോർപറേഷനായിരിക്കും. സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സുമായുള്ള മാലിന്യ സംസ്‌കരണ കരാര്‍, ബയോമൈനിങ്ങിന് സോണ്ട ഇന്‍ഫ്രാടെക്കുമായുള്ള കരാര്‍ എന്നിങ്ങനെ രണ്ട് കരാറുകളാണ് നിലവിലുള്ളത്.