ജനങ്ങളുമായി കാര്യങ്ങള്‍ പങ്കുവയ്ക്കാനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്: മുഖ്യമന്ത്രി

    തിരുവനന്തപുരം: ജനങ്ങളില്‍ നിന്ന് കാര്യങ്ങള്‍ മറച്ചു വയ്ക്കാനല്ല, പകരം പങ്കുവയ്ക്കാനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും അറിയാന്‍ അവകാശം ഉള്ളവരാണ് ജനം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നത് പദ്ധതി നടത്തിപ്പില്‍ സുതാര്യത കൈവരിക്കാന്‍ സഹായിക്കും. ജനങ്ങള്‍ അത് ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ തൊട്ടറിയാം പി. ഡബ്ള്യു. ഡി പ്രോജക്ട് മാനേജ്മെന്റ് സൊല്യൂഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

    പല പ്രവൃത്തികള്‍ നടക്കുമ്പോഴും പലതരം ആക്ഷേപങ്ങള്‍ നാട്ടില്‍ ഉയര്‍ന്നു വരും. അത് ഒഴിവാക്കാനും ജനങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാനും ഇത്തരം നടപടികളിലൂടെ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മേഖലകളിലും ഇതുപോലെയുള്ള സംവിധാനം സര്‍ക്കാര്‍ ഉറപ്പാക്കിവരികയാണ്. ഓഫീസുകള്‍ കയറിയിറങ്ങി വല്ലാതെ മനം മടുത്ത് നില്‍ക്കുന്ന നല്ലൊരു വിഭാഗം കേരളത്തിലുണ്ട്. അത്തരം പരാതികള്‍ ഒഴിവാക്കാനാണ് ഫലപ്രദമായ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കി വരുന്നത്. ഇത്തരം നടപടി സ്വാഭാവികമായും ജനം പ്രതീക്ഷിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    സാങ്കേതിക രംഗത്തെ പുരോഗതി വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഏതൊരു കാര്യവും ജനങ്ങള്‍ കൃത്യമായി അറിയുന്നതിനും ഉപകരിക്കും. സംസ്ഥാനത്താകെ വിവിധ രൂപത്തിലുള്ള പദ്ധതികള്‍ പൊതുമരാമത്ത് വകുപ്പിന്റേതായി നടക്കുന്നുണ്ട്. നിര്‍മാണം നടക്കുമ്പോള്‍ തന്നെ അതേക്കുറിച്ച് മനസിലാക്കാന്‍ താത്പര്യമുള്ള ധാരാളം പേര്‍ നാട്ടിലുണ്ട്. പ്രവൃത്തി എത്രത്തോളമായി എന്നറിയാന്‍ സംവിധാനമില്ലായിരുന്നു. ഇതിനാണ് മാറ്റം വരുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

    പരിപാലന കാലയളവില്‍ തന്നെ റോഡുകളില്‍ അറ്റകുറ്റപ്പണി വരുന്നതിന് ഒരു കാരണം നിര്‍മാണത്തിലെ അപാകത തന്നെയാണെന്ന് അധ്യക്ഷത വഹിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിവിധ സാങ്കേതിക സംവിധാനങ്ങളിലൂടെ ജനങ്ങള്‍ക്ക് വിവരം ലഭ്യമാകുന്നതിനാല്‍ നിര്‍മാണ സമയത്ത് ജാഗ്രത പുലര്‍ത്താന്‍ എല്ലാവരും തയ്യാറാകും. ഇതിനെ പോസിറ്റീവായാണ് വകുപ്പ് കാണുന്നത്. സുതാര്യമായും കൃത്യമായും പദ്ധതി നടപ്പാക്കാനും ഇത്തരം സംവിധാനത്തിലൂടെ സാധിക്കും. പൊതുമരാമത്ത് പ്രവൃത്തികള്‍ ജനങ്ങള്‍ മനസിലാക്കാനും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കാനും പരാതി അറിയിക്കാനും സഹായിക്കുന്ന സംവിധാനമായി തൊട്ടറിയാം പി. ഡബ്ള്യു. ഡി മാറുമെന്ന് മന്ത്രി പറഞ്ഞു. മേയര്‍ ആര്യാ രാജേന്ദ്രന്‍, വി. കെ. പ്രശാന്ത് എം. എല്‍. എ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത്ത്കുമാര്‍, ജോ. സെക്രട്ടറി സാംബശിവറാവു, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.