വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ രേഖകൾ ആവശ്യപ്പെടുമ്പോൾ, അവ കൈവശമില്ലെങ്കിൽ എന്തു ചെയ്യണം?

മോട്ടോർ വാഹന നിയമം സെക്ഷൻ 130 പ്രകാരം പൊതുസ്ഥലത്ത് വച്ച് യൂണിഫോം ധരിച്ച പോലീസ് ഓഫീസറോ, വാഹന വകുപ്പ് ഉദ്യോഗസ്ഥരോ വാഹനവുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ടാൽ, ഡ്രൈവർ അവ നൽകുവാൻ ബാധ്യസ്ഥനാണ്. നിയമപ്രകാരം എം പരിവാഹൻ ആപ്പിലോ, ഡിജിലോക്കർ ആപ്പിലോ വാഹനത്തിന്റെ രേഖകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അവ അധികാരികൾ സ്വീകരിക്കേണ്ടതാണ്.

എന്നാൽ രേഖകൾ ആപ്പിൽ അപ്‌ലോഡ് ചെയ്യാതിരിക്കുകയും മറ്റു കാരണങ്ങളാൽ അത്തരം രേഖകൾ കൈവശം ഇല്ലാതിരിക്കുകയും ചെയ്താൽ അച്ചടക്കത്തോടു കൂടിയും, മര്യാദയോടുകൂടിയും ഉദ്യോഗസ്ഥന്മാരെ അത്തരം സംഗതികൾ ബോധ്യപ്പെടുത്തേണ്ടതാകുന്നു. നിങ്ങളുടെ കയ്യിൽ ലൈസൻസ് ഉണ്ടാകേണ്ടതാണ്.

ഓഫീസർമാർ ആവശ്യപ്പെടുന്ന രേഖകളുടെ അറ്റെസ്റ്റ് ചെയ്ത പകർപ്പുകൾ 15 ദിവസത്തിനുള്ളിൽ നേരിട്ടോ, രജിസ്റ്റർഡ് പോസ്റ്റ് മുഖേനയോ മേൽപ്പറഞ്ഞ ഉദ്യോഗസ്ഥന് സമർപ്പിച്ചാൽ മതിയാകുന്നതാണ്.

അധികാരികൾ നൽകുന്ന ചെല്ലാൻ ഒരു കോർട്ട് ഓഡർ അല്ലാത്തതുകൊണ്ട്, പിഴ അടക്കാതെ തന്നെ അത്തരം രേഖകൾ കോടതിയിൽ ഉടമയ്ക്ക് ചോദ്യം ചെയ്യാവുന്നതാണ്. രേഖകൾ സമർപ്പിക്കുവാൻ 15 ദിവസങ്ങൾ ഉടമയ്ക്ക് നൽകിയില്ലായെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ, രേഖകൾ കൈവശം ഇല്ലായെന്ന കാരണത്താലുള്ള പിഴ അടയ്ക്കുവാനുള്ള ബാധ്യത ഉടമയ്ക്ക് ഉണ്ടായിരിക്കില്ല.

വാഹന അപകടങ്ങൾ സംഭവിക്കുകയാണെങ്കിൽ ഏഴുദിവസത്തിനുള്ളിൽ തന്നെ ആക്‌സിഡന്റ് റിപ്പോർട്ട്‌ ചെയ്യപ്പെട്ട പോലീസ് സ്റ്റേഷനിൽ വാഹനത്തിന്റെ രേഖകൾ ഹാജരാക്കേണ്ടതാണ്. (Section 158(3)) അപകടം സംഭവിച്ച കേസുകളിൽ മൂന്ന് മാസത്തിനുള്ളിൽ ആക്സിഡന്റ് ഇൻഫോർമേഷൻ റിപ്പോർട്ട് (Accident Information Report) മോട്ടോർ ആക്സിഡന്റ് ട്രിബൂണലിലേക്ക് അയക്കുന്നതായിരിക്കും.

Section 160 പ്രകാരം ആക്സിഡന്റ് റിപ്പോർട്ട് ചെയ്യപ്പെട്ട സ്റ്റേഷനിലെ പോലീസ് ഓഫീസർ, അപകടത്തിൽപ്പെട്ട വണ്ടിയുടെ ഉടമയ്ക്കോ, വ്യക്തിക്കോ നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ടി ആവശ്യപ്പെട്ട രേഖകൾ നൽകേണ്ടതാണ്.