കെ-റെയിൽ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി : മുഖ്യമന്ത്രി

കെ-റെയിൽ കേരളത്തിന്റെ ഭാവിക്കുവേണ്ടിയുള്ള പ്രധാന പദ്ധതിയെന്നു കണ്ട് പിന്തുണ നൽകണമെന്ന് പാർലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേർന്ന എം.പിമാരുടെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണിത്. നാടിന്റെ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ചിലർക്കുണ്ടായ സംശയങ്ങൾ ദൂരീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

പ്രദേശങ്ങളെ അടിസ്ഥാനമാക്കി കൂടുതൽ മുന്നറിയിപ്പ് നൽകാനുള്ള സാങ്കേതിക സംവിധാനത്തോടെ കാലാവസ്ഥാ പ്രവചനം സാധ്യമാക്കണം. വയനാട്, കോഴിക്കോട് അതിർത്തിയിൽ ഒരു ഡോപ്ലർ റഡാർ സ്ഥാപിക്കണമെന്ന ദീർഘകാല ആവശ്യം കേന്ദ്രം പരിഗണിക്കണം. നിലവിലുള്ള രണ്ട് റഡാറുകളും മുഴുവൻ സമയവും സംസ്ഥാനത്തിന് വിവരങ്ങൾ നൽകുന്ന രീതിയിൽ സജ്ജീകരിക്കണം. ജില്ലാതലത്തിൽ കാലാവസ്ഥാ വിദഗ്ധരുടെ സേവനം ലഭ്യമാക്കണം. ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംവിധാനം കാര്യക്ഷമമാക്കണം.

നാടിന്റെ വികസനക്ഷേമ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ പറ്റുന്ന തരത്തിൽ എംപിമാർ ഇടപെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്കുമേൽ തുടർച്ചയായ കടന്നുകയറ്റം ഉണ്ടാകുന്നു. സംസ്ഥാന താത്പര്യങ്ങൾ കേന്ദ്രം പരിഗണിക്കുന്നില്ല. രാജ്യത്തിന്റെ പൊതുവായ സാമ്പത്തികവിഭവങ്ങളിൽ സംസ്ഥാനങ്ങൾക്കുള്ള അവകാശം പരിമിതപ്പെടുത്തുന്നു. വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് ഇത് തടസ്സമുണ്ടാക്കുന്നു. ജനാധിപത്യവ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുന്ന സാഹചര്യമുണ്ടാവുന്നു. കേന്ദ്ര ഭരണകക്ഷി നേതൃത്വം കൊടുക്കുന്ന സംസ്ഥാനങ്ങൾ പോലും ഇത്തരം പ്രശ്‌നങ്ങൾ ഉന്നയിക്കുകയാണ്.

ജി എസ് ടി കുടിശ്ശിക, വാക്‌സിനേഷൻ ഉത്തരവാദിത്വം എന്നിവ കേന്ദ്രം ഏറ്റെടുത്തത് നമ്മുടെ കൂട്ടായ ശ്രമഫലമായാണ്. ഭക്ഷ്യധാന്യ പ്രശ്‌നം, റബ്ബർ വിലസ്ഥിരത, തീരസംരക്ഷണം, പ്രവാസി പുനരധിവാസപ്രശ്‌നം എന്നിവയെല്ലാം കേന്ദ്രത്തിന് നേരിട്ട് ഉത്തരവാദിത്വമുള്ള വിഷയങ്ങളാണ്. ഇതിലൊക്കെ സംസ്ഥാന താത്പര്യം വേണ്ടവിധം പരിഗണിക്കുന്നില്ല.
വികസനപ്രവർത്തനങ്ങളിൽ പ്രത്യേകിച്ച് അടിസ്ഥാന സൗകര്യമേഖലയിൽ കേന്ദ്രവും സംസ്ഥാനവും പരസ്പരം സഹകരിച്ചുപോകൽ വളരെ പ്രധാനമാണ്. ചില മേഖലകളിൽ സഹകരണമുണ്ട്. അത് വ്യാപിപ്പിക്കാൻ എം.പിമാർ ശ്രമിക്കണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങൾക്കുള്ള ജി എസ് ടി നഷ്ടപരിഹാരം 2022 ജൂലായ്ക്കു ശേഷവും തുടർന്നുള്ള അഞ്ച് വർഷങ്ങളിലും ലഭിക്കണം. സാമൂഹികവും ഭൗതികവുമായ അടിസ്ഥാന സൗകര്യമേഖലകളിലൂന്നി മൂലധന ചിലവ് വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത സംസ്ഥാനം നേരിടുന്ന വെല്ലുവിളികളിലൊന്നാണ്. വിദേശസഹായത്തോടെയുള്ള പദ്ധതികൾക്കായുള്ള കടമെടുപ്പ് എഫ്.ആർ.ബി.എം. നിയമപ്രകാരം സംസ്ഥാനത്തിനു നിശ്ചയിച്ചിട്ടുള്ള വായ്പാപരിധിക്കു പുറത്ത് അനുവദിക്കണം.

15-ാം ധനകാര്യകമ്മീഷൻ കേരളത്തിന് സെക്ടറൽ സ്‌പെസിഫിക് ഗ്രാന്റായി 2,412 കോടി രൂപയും സ്റ്റേറ്റ് സ്‌പെസിഫിക് ഗ്രാൻറായി 1,100 കോടി രൂപയും ശുപാർശ ചെയ്തിട്ടുണ്ട്. തുക ലഭ്യമാക്കാൻ ഇടപെടണം.
ദുരന്തനിവാരണ ഫണ്ടിൽ നിന്നും സംസ്ഥാനങ്ങൾക്ക് ചിലവഴിക്കാനുള്ള നിബന്ധനകൾ പരമാവധി ഒഴിവാക്കി ചട്ടങ്ങൾ ലഘൂകരിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടതാണ്.

നിർദ്ദിഷ്ട തുറമുഖ ബിൽ, വൈദ്യുതി ബിൽ എന്നിവയിൽ ആശങ്ക കേരളത്തിനുണ്ട്. സമാവർത്തി വിഷയങ്ങളിൽ നിയമനിർമ്മാണം നടത്തുമ്പോൾ സംസ്ഥാനങ്ങളുമായി ഔപചാരിക കൂടിയാലോചന നടത്തണം. കോവിഡ് പശ്ചാത്തലത്തിൽ പ്രവാസി പുനരധിവാസത്തിന് സാമ്പത്തിക സഹായം അനുവദിക്കണം. പ്രവാസികൾക്ക് ലഭിക്കേണ്ട ശമ്പളകുടിശ്ശിക, സേവനാനന്തര ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണം.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക്കുള്ള ഭരണാനുമതി 2021 ഫെബ്രുവരി 11 ന് സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ അനുമതി ത്വരിതപ്പെടുത്താൻ എംപിമാർ ശ്രമിക്കണം. ശബരി റെയിൽപദ്ധതി പുനരുജ്ജീവിപ്പിക്കാൻ ഇടപെടണം.
കാഞ്ഞങ്ങാട് – കാണിയൂർ റെയിൽപാതയുടെ മൊത്തം ചിലവിന്റെ 50 ശതമാനം കേരളം വഹിക്കുമെന്ന് അറിയിച്ചതാണ്. പാത യാഥാർത്ഥ്യമാക്കാൻ ഇടപെടണം. കാക്കനാട് മെട്രോ റെയിൽ എക്സ്റ്റൻഷന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം കാത്തിരിക്കുകയാണ്.
കോഴിക്കോട് വിമാനത്താവളം വികസനത്തിനുള്ള സ്ഥലമെടുപ്പ്, വലിയ വിമാനങ്ങൾ ഇറക്കൽ എന്നീ കാര്യങ്ങളിൽ ഒന്നിച്ചു നീങ്ങണം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ വിമാനക്കമ്പനികളുടെ സർവീസുകൾ അടിയന്തിരമായി അനുവദിക്കണം. ബേക്കൽ എയർസ്ട്രിപ്പിനുള്ള അനുമതിയും തേടണം.

തലസ്ഥാന നഗരിയുമായി ബന്ധപ്പെട്ട് പാരിപ്പള്ളി – വിഴിഞ്ഞം ഔട്ടർ റിങ് റോഡിന് ഭാരത്മാല ഫെയ്‌സ് 1 ൽ ഉൾപ്പെടുത്തി അനുമതി നൽകണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പദ്ധതിക്ക് ദേശീയപാതാ അതോറിറ്റി നേരത്തെ നൽകാൻ തയ്യാറായിരുന്ന 50 ശതമാനം ഓഹരി നൽകണം.

കിനാനൂരിൽ നിർദ്ദിഷ്ട എയിംസ് സ്ഥാപിക്കുന്നതിന് 200 ഏക്കർ സ്ഥലം ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുകയാണ്. എയിംസിന് അനുമതി ലഭ്യമാക്കാൻ ഇടപെടണം. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ പദ്ധതി നടപ്പാക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തണം.

പ്രകൃതിദുരന്തം മൂലം തകർന്ന റോഡുകൾക്ക് അനുവദിക്കുന്ന ധനസഹായം അപര്യാപ്തമാണ്. അതിനാൽ ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.