കോന്നി കെഎസ്ആര്‍ടിസി ഡിപ്പോ മൂന്ന് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും

കോന്നി: കോന്നി കെ.എസ്.ആര്‍.ടി.സി ഡിപ്പോ മൂന്ന് മാസത്തിനകം പ്രവര്‍ത്തനമാരംഭിക്കാന്‍ തീരുമാനമായി. ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് മന്ത്രി ഉന്നതതല യോഗം വിളിച്ചത്.കെ.എസ്.ആര്‍.ടി.സിയ്ക്കായി മാറ്റി വച്ച സ്ഥലം പഞ്ചായത്ത് കൈമാറാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ സ്ഥലം ഏറ്റെടുക്കും.

എച്ച്.എല്‍.എല്‍ ന് യാഡ് നിര്‍മ്മാണ ചുമതല നല്‍കും. യാഡ് നിര്‍മ്മാണം, വൈദ്യുതീകരണം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാനാവശ്യമായ 50 ലക്ഷം രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും നല്‍കുമെന്ന് എം.എല്‍.എ യോഗത്തില്‍ പറഞ്ഞു. ഡിപ്പോ ആരംഭിക്കുന്നതിനായി കൂടുതല്‍ ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തിക കോന്നിയ്ക്ക് അനുവദിക്കും. 11 ഡ്രൈവര്‍ തസ്തികയും, 8 കണ്ടക്ടര്‍ തസ്തികയുമാണ് കൂടുതലായി നല്‍കുക. ഇതിനാവശ്യമായ തീരുമാനമായതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യോഗത്തെ അറിയിച്ചു.

മുടങ്ങി കിടക്കുന്ന ഗവി – കുമളി ബസ് സര്‍വ്വീസും അടുത്തയാഴ്ച പുനരാരംഭിക്കാന്‍ തീരുമാനമായി. പത്തനംതിട്ടയില്‍ നിന്നും ഗവി സര്‍വ്വീസ് മുടക്കമില്ലാതെ നടത്തും. കോന്നി ഗവ.മെഡിക്കല്‍ കോളേജില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സര്‍വ്വീസ് ആരംഭിക്കാനും തീരുമാനമായി.

യോഗത്തില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ, കെ.എസ്.ആര്‍.ടി.സി എം.ഡി.ബിജു പ്രഭാകര്‍, ഓപ്പറേഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.റ്റി.സുകുമാരന്‍, മറ്റ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.